ആലപ്പുഴ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശി മൂലം തകര്‍ന്നത് പ്രളയാനന്തര കേരളത്തെ കൈപിടിച്ചുര്‍ത്താന്‍ സഹായമാകേണ്ട വിനോദസഞ്ചാര മേഖല. ക്രമസമാധാന നില തകര്‍ന്നതിനാല്‍ വിദേശ സഞ്ചാരികള്‍ കേരളത്തെ കൈയൊഴിയുന്നു.
കഴിഞ്ഞ ആറു മാസക്കാലയളവില്‍ രണ്ടു ലക്ഷത്തിലേറെ സഞ്ചാരികളുടെ കുറവുണ്ടായെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത്. ഇത് കേരളത്തിന്റെ സാമ്പത്തികനില തകര്‍ത്തെന്നും അദ്ദേഹം പരിതപിക്കുന്നു. കേരളത്തില്‍ പോകുന്ന തങ്ങളുടെ പൗരന്മാര്ക്ക് അമേരിക്കയും ബ്രിട്ടനും മുന്നറിയിപ്പ് നല്‍കിയതോടെ വിനോദസഞ്ചാര മേഖലയുടെ നട്ടെല്ല് തകര്‍ന്നതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലേക്കുള്ള വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് ഏറ്റവും കൂടുതലുള്ളത് ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലാണ്.
മുന്‍കാലങ്ങളില്‍ എല്ലാ ദിവസവും ഈ മാസങ്ങളില്‍ ഹൗസ്ബോട്ട് യാത്രയ്ക്ക് സഞ്ചാരികളെത്തുമായിരുന്നു. എന്നാല്‍, ഇത്തവണ മാസം അഞ്ചോ, ആറോ ദിവസങ്ങള്‍ മാത്രമാണ് ഭൂരിപക്ഷം ഹൗസ് ബോട്ടുകള്‍ക്കും സഞ്ചാരികളെ ലഭിച്ചത്. അതിനാല്‍, തൊഴിലാളികള്‍ക്ക് ശമ്പളം നല്കാനാകാതെ ബുദ്ധിമുട്ടിലാണെന്ന് ബോട്ട് ഉടമകള്‍ പറയുന്നു. 2017ലെ കണക്ക് പ്രകാരം കേരളത്തിലെത്തിയ വിദേശ ടൂറിസ്റ്റുകളില്‍ 33.3 ശതമാനവും, ആഭ്യന്തര ടൂറിസ്റ്റുകളില്‍ 38.40 ശതമാനവും ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലാണ് എത്തിയത്. ഈ മാസങ്ങളിലാണ് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരും പോലീസും ആസൂത്രിത നീക്കങ്ങള്‍ നടത്തിയതും തുടര്‍ന്ന് പ്രതിഷേധങ്ങളുണ്ടായതും.
കേരളത്തിലെത്തുന്ന വിദേശ ടൂറിസ്റ്റുകളില്‍ കൂടുതല്‍ പേരും അമേരിക്ക, ബ്രിട്ടന് രാജ്യങ്ങളില്‍ നിന്നാണ്. 2017 ല്‍ കേരളത്തിലെത്തിയ 10.91 ലക്ഷം വിദേശ ടൂറിസ്റ്റുകളില്‍ 2.73 ലക്ഷം പേരും ഇവിടെ നിന്നാണ് എത്തിയത്.
കേരളത്തിന്റെ വരുമാനത്തില്‍ 10 ശതമാനം ടൂറിസം മേഖല ഉള്‍പ്പെടുന്ന ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ പങ്കാണ്.
2017ല്‍ ടൂറിസം മേഖലയില്‍ നിന്നുള്ള പ്രത്യക്ഷ-പരോക്ഷ വരുമാനം 33,383.68 കോടി രൂപയായിരുന്നു. ഈ മേഖലയില്‍ നിന്നുള്ള വിദേശനാണ്യ വരുമാനമാകട്ടെ 8,392 കോടി രൂപയും.
ശബരിമലയില്‍ ബോധപൂര്‍വമുണ്ടാക്കിയ പ്രകോപനത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ കേരളത്തിന്റെ സമ്പദ്ഘടനയില്‍ കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്. ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം ശരിവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: