കൊച്ചി ; മുനമ്പം ഹാർബർ വഴി ദേവമാത എന്ന മത്സ്യബന്ധന ബോട്ടിൽ ഓസ്ട്രേലിയയിലേയ്ക്ക് പോയത് 13 കുടുംബങ്ങളെന്ന് കണ്ടെത്തൽ.41 പേരടങ്ങുന്ന സംഘത്തിൽ നാലു ഗർഭിണികളും,നവജാത ശിശുവും ഉൾപ്പെടുന്നു. യാത്രയ്ക്ക് മുൻപ് മുനമ്പത്തെ പെട്രോൾ പമ്പിൽ നിന്നും 10 ലക്ഷം രൂപയ്ക്ക് 12,000 ലിറ്റർ ഇന്ധനം വാങ്ങിയ സംഘം കുടിവെള്ളം നിറയ്ക്കാനായി അഞ്ചു ടാങ്കറുകളും വാങ്ങിയിരുന്നു.
മാല്യങ്കര കടവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗുകൾ പരിശോധിച്ചപ്പോഴാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടിയത്. ഒരു മാസത്തേയ്ക്കുള്ള മരുന്നുകൾ വാങ്ങാനും സംഘം ശ്രമിച്ചിരുന്നു. ദൽഹി,ചെന്നൈ വഴിയെത്തിയ സംഘം ചെറായിയിലെ ലോഡ്ജിലാണ് താമസിച്ചിരുന്നത്. കൂട്ടത്തിൽ ഹിന്ദിയും തമിഴും ഇംഗ്ലീഷും സംസാരിക്കുന്നവർ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ വ്യക്തമാക്കി.ഇവർ മുനമ്പത്തേയ്ക്ക് പോയത് മിനി ബസിലും,ടൂറിസ്റ്റ് ബസിലുമാണ്.
ശനിയാഴ്ച്ച രാവിലെയാണ് മുനമ്പത്തെ റിസോർട്ടിനു മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നും ഉണക്കിയ പഴ വർഗ്ഗങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം, ഫോട്ടോകൾ, ദൽഹിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകൾ എന്നിവ കണ്ടെത്തിയത്. കഴിഞ്ഞ 22നാണ് ദല്‍ഹിയില്‍ നിന്നും അഞ്ച് പേര് ചെന്നൈയിലെത്തിയത്. ചെന്നൈയില്‍ എത്തിയതോടെ സംഘം വിപുലപ്പെടുത്തി. അഞ്ചാം തീയതി സംഘം ചെറായിലെത്തി. ചെറായി ബീച്ചിലെ ആറ് ലോഡ്ജുകളിലായി കഴിഞ്ഞ 11 വരെ ഇവരെ താമസിപ്പിച്ചു. ഇവരുടെ യാത്രാരേഖകള്‍ പോലീസ് കണ്ടെടുത്തു.
പന്ത്രണ്ടാം തീയതി പുലര്‍ച്ചെയാണ് സംഘം ഹോട്ടൽ വിട്ടത്. ഇതുവരെ 19 ബാഗുകൾ കണ്ടെത്തിയതായി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ആറ് എണ്ണം ചെറായി ബീച്ചിൽ നിന്നും 13 എണ്ണം വടക്കേക്കര മാല്യങ്കരയിൽ നിന്നുമാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: