ന്യൂദല്‍ഹി: മുത്തലാഖ് നിരോധിച്ചുള്ള ഓര്‍ഡിനന്‍സിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്കി. കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭയാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. വിവാഹിതരായ മുസ്ലീം വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പെട്ടെന്നുള്ള വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കാനും ഉദ്ദേശിച്ചുള്ളതാണ് 2019ലെ മുസ്ലീം വനിതകളുടെ വിവാഹ അവകാശ സംരക്ഷണ ഓര്‍ഡിനന്‍സ്.
ഇനി മുത്തലാഖ് ചൊല്ലിയാല്‍ മൂന്നു വര്‍ഷം വരെ തടവും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നു. പ്രതികള്‍ക്ക് ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഭാര്യയുടെ മൊഴികേട്ട ശേഷം ജാമ്യം നല്‍കണോയെന്ന് മജിസ്ട്രേറ്റിന് തീരുമാനിക്കാം. ഭാര്യക്ക് ജീവനാംശം നല്‍കാമെന്ന് ഭര്‍ത്താവ് സമ്മതിച്ചാല്‍ മാത്രമേ ജാമ്യം നല്കാന് കഴിയൂ. ജീവനാംശം എത്ര വേണമെന്നും മജിസ്ട്രേറ്റിന് തീരുമാനിക്കാം.
മുത്തലാഖ് വിലക്കി സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും പലരും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് വാട്ട്സാപ്പ് വഴിവരെ മൊഴിചൊല്ലുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. കമ്പനീസ് അമന്‍ഡ്മെന്റ് ഓര്‍ഡിനന്‍സ് 2019, ഇന്‍ഡ്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അമന്‍ഡ്മെന്റ് ഓര്‍ഡിനന്‍സ് 2019 എന്നിവയ്ക്കും രാഷ്ട്രപതി അംഗീകാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: