തിരുവനന്തപുരം: കൊല്ലം ബൈപ്പാസിന് പണം മുടക്കിയത് കേന്ദ്ര സര്‍ക്കാരെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചു തന്നെയാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നിശ്ചയിച്ചതെന്നും കണ്ണന്താനം വ്യക്തമാക്കി.
കൊല്ലം ബൈപ്പാസിന്റെ അവകാശ വാദവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത് എത്തിയിരുന്നു. ഇതിന് മറുപടിയായാണ് കണ്ണന്താനത്തിന്റെ പ്രസ്താവന. കേന്ദ്ര സർക്കാർ ടൂറിസം വികസിപ്പിക്കുന്നത് പ്രത്യേക അജണ്ട വച്ചല്ല. വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കും.
ശബരിമലയിൽ അനുവദിച്ച തുക ഇതുവരെയും സംസ്ഥാന സർക്കാർ ചിലവഴിച്ചിട്ടില്ല. 100 കോടി രൂപയുടെ പദ്ധതിയിൽ 18കോടി അനുവദിച്ചു. വിനിയോഗ സർട്ടിഫിക്കറ്റ് ലഭിച്ചാലെ ബാക്കി തുക അനുവാദിക്കുള്ളുവെന്നും കണ്ണന്താനം പറഞ്ഞു.
സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ കൊല്ലം ബൈപ്പാസ് പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം പാലിച്ചുവെന്നും ഇഴഞ്ഞ് നീങ്ങിയ പദ്ധതിക്ക് ജീവന് നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നുമാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: