തിരുവനന്തപുരം: ജനാതിപത്യവിരുദ്ധ സര്‍ക്കാരിനെ ഭരണഘടനാപരമായ രീതിയില്‍ നേരിടാന്‍ കേന്ദ്ര സര്‍ക്കാരിന് അറിയാമെന്നും അതിലേയ്ക്ക് കേന്ദ്ര സര്‍ക്കാരിനെ നയിക്കാതിരിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്ലതെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ് കുമാര്‍. ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന്റെ 43-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി. രമയുടെ നിരാഹാരസമരം ഏഴ് ദിവസം പിന്നിട്ടു.
മകരവിളക്ക് സമയത്ത് ലക്ഷങ്ങള്‍ എത്തുന്ന ശബരിമലയില്‍ ഇപ്രാവശ്യം എത്തിയത് ആയിരങ്ങള്‍ മാത്രമാണ്. ബോധപൂര്‍വ്വവും ആസൂത്രിതവുമായി ശബരിമലയെയും ആചാരങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാറാണ് പിണറായി വിജയന്റേത്. ശബരിമലയെ തകര്‍ക്കുന്നതിലൂടെ ഈശ്വര വിശ്വാസികളായ ഹൈന്ദവരുടെ മനോവീര്യം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. അഹന്തയും ധാര്‍ഷ്ട്യവും ദിക്കാരവും കൈമുതലാക്കിയവരാണ് സംസ്ഥാനം ഭരിക്കുന്നത്. ശരണമന്ത്രം ജപിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പു പ്രകാരം ജയിലിലടയ്ക്കുന്ന രീതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും എം.എസ്. കുമാര്‍ പറഞ്ഞു.
മഹിളാമോര്‍ച്ച ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.ആര്.സ്മിത അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ അരാജകത്വം പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവന് ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. പി.പി വാവ, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു എന്നിവര്‍ സംസാരിച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ബിജെപി തിരുവന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ്, കല്ലറ സരസമ്മ, വേളാര്‍ സമുദായ ഭാരവാഹികളായ ഡി.രമേശന്, ജെ.സുരേഷ്, യോഗക്ഷേമസഭ ഭാരവാഹികളായ ആശാ ദേവരു, ജയശ്രീ നമ്പൂതിരി, ഇടുക്കി ജില്ലയിലെ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ എന്‍ഡിഎ നേതാക്കള്‍ സമരപന്തല്‍ സന്ദര്‍ശിച്ചു.
ശബരിമലയെ തകര്‍ക്കാനുളള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെയും, ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: