ശബരിമല: അന്‍പത്തഞ്ച് ദിനങ്ങളുടെ കഠിന വ്രതത്തിനും ഭക്തിസാന്ദ്രമായ കാത്തിരിപ്പിനുമൊടുവില്‍, പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി തെളിഞ്ഞു. ഭക്തലക്ഷങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശരണമന്ത്രങ്ങളാല്‍ പതിനെട്ട് മലകളും പൂങ്കാവനവും ഭക്തിസാന്ദ്രമായി. തിരുവാഭരണവിഭൂഷിതനായ അയ്യപ്പനെയും മകരജ്യോതിയും ദര്‍ശിച്ച് കലിയുഗവരദന്റെ അനുഗ്രഹം നേടിയ നിര്‍വൃതിയില്‍ ഭക്തര്‍ മലയിറങ്ങി.
മകരസംക്രമ ദിനമായ ഇന്നലെ രാവിലെ മുതല്‍ പൊന്നമ്പലും തിരുമുറ്റവും പുഷ്പാലംകൃതമായിരുന്നു. പരമ്പരാഗത കാനനപാതയിലൂടെ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന് പിള്ള, മരുത മനയില്‍ ശിവന്‍പിള്ള, കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന് എന്നിവര്‍ ശിരസിലേറ്റിയ തിരുവാഭണ പേടകങ്ങള്‍ വൈകിട്ട് അഞ്ചരയോടെ ശരംകുത്തിയാല് മണ്ഡപത്തില്‍ എത്തി.
ശരംകുത്തിയില്‍ നിന്ന് ആചാരപരമായി സ്വീകരിച്ച തിരുവാഭരണ ഘോഷയാത്രയക്ക് വാദ്യമേളങ്ങളും കര്‍പ്പൂരാഴിയും ശരണാരവങ്ങളും അകമ്പടി സേവിച്ചു. തിരുവാഭരണ പേടകങ്ങള്‍ പതിനെട്ടാംപടി കയറിയതോടെ സന്നിധാനം ശരണ മന്ത്രങ്ങളാല്‍ മുഖരിതമായി. പടി കയറിയെത്തിയ പേടകങ്ങള്‍ സോപാനത്തേക്കാനയിച്ചു.
തിരുനടയില്‍ തന്ത്രിയും മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങിയതോടെ ദീപാരാധനയ്ക്കായി നട അടച്ചു. 6.50ന് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടന്നു. മിനിട്ടുകള്‍ക്കുള്ളില്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രണ്ട് തവണ കൂടി ജ്യോതി തെളിഞ്ഞു. ഈ സമയം സന്നിധാനവും പതിനെട്ട് മലകളും ശരണമന്ത്രങ്ങളില്‍ മുഴുകി. ഭക്തര്‍ കര്‍പ്പൂരാഴി ഉഴിഞ്ഞ് മകരജ്യോതിയെ സ്വീകരിച്ചു.
ഏഴു മണിയോടെ അയ്യപ്പന് പുഷ്പാഭിഷേകം ആരംഭിച്ചു. ഇതോടൊപ്പം തന്നെ മകരസംക്രമ പൂജകള്‍ക്കുള്ള ഒരുക്കങ്ങളും തുടങ്ങി. സൂര്യന് ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന 7.52ന് സംക്രമാഭിഷേകവും സംക്രമപൂജയും നടന്നു. പൂജയുടെ മധ്യത്തില്‍ കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന് വഴി കൊടുത്തയച്ച അയ്യപ്പമുദ്രയോടു കൂടിയ നെയ്യ് വിഗ്രഹത്തില്‍ അഭിഷേകം ചെയ്തു. ആടിയ നെയ്യ് ഭക്തര്‍ക്ക് പ്രസാദമായി നല്കി. തുടര്‍ന്ന് വടക്കേനടയിലൂടെ ഭക്തരെ ദര്‍ശനത്തിനായി സോപാനത്തിലേക്ക് കടത്തിവിട്ടു.
സന്നിധാനത്തെ ദീപാരാധന സമയത്ത് തിരുവാഭരണങ്ങള്‍ അണിഞ്ഞ മാളികപ്പുറത്തമ്മയ്ക്ക് മേല്‍ശാന്തി എം.എന്‍. നാരായണന് നമ്പൂതിരി ദീപാരാധന നടത്തി. 11 മണിവരെ ആയിരങ്ങളാണ് തിരുവാഭരണവിഭൂഷിതനായ അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും ദര്‍ശിച്ച് നിര്‍വൃതിയോടെ മലയിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: