പന്തളം: ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും നടത്തുന്ന ആചാരലംഘനം നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ ശബരിമലയില്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രാങ്കണത്തില്‍ നടത്തിയ നാമജപ ഉപവാസയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ആഗ്രഹം നടപ്പാക്കണമെങ്കില്‍ അത് ഉത്തരവായി ഇറങ്ങണം. അല്ലാതെ അവരുടെ ആഗ്രഹങ്ങള്‍ നടപ്പാക്കേണ്ടവരല്ല, നിയമത്തിനു വിധേയമായി പ്രവര്‍ത്തിക്കേണ്ടവരാണ് പോലീസ്.
ഇരുളിന്റെ മറവില്‍ അവിശ്വാസികളായവരെ ശബരിമലയില്‍ കൊണ്ടുപോയി വീഡിയോ എടുത്ത് പ്രചരിപ്പിച്ചതും രഹ്നാ ഫാത്തിമയെ പോലുള്ളവരെ പോലീസ് യൂണിഫോം അണിയിച്ചു വന്‍ സുരക്ഷ നല്കി ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിച്ചതും സര്‍ക്കാര്‍ ഉത്തരവില്ലാതെ ചിലരുടെ ആഗ്രഹപ്രകാരം മാത്രമാണ്. നട്ടെല്ലില്ലാത്ത, മാന്യതയില്ലാത്ത കുറെ ഐപിഎസ് ഉദ്യോഗസ്ഥരാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
ഇല്ലാത്ത വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണു നടക്കുന്നത്. ഒരു വിഭാഗത്തെ മാത്രം ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനം ഒരു വലിയ സമൂഹത്തെയാണ് ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്. ആചാരങ്ങള്‍ പാലിച്ച് വ്രതമെടുത്തു വരുന്ന വിശ്വാസികള്‍ക്കു ദര്‍ശനം നടത്താം എന്ന ഒരു വിധി മാത്രമാണ് സുപ്രീം കോടതിയുടേത്. ഇത് നടപ്പാക്കണമെന്നുള്ള ഉത്തരവല്ല.
അതിനാല്‍, ആചാരങ്ങള്‍ പാലിക്കാതെ അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ ശബരിമലയിലെത്തിച്ചു വീഡിയോയെടുത്തു പ്രചരിപ്പിച്ചു കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനെതിരെ കേസെടുക്കണം. മജിസ്ട്രേറ്റിന്റെ അനുമതിയോടെ വനിതാ ഓഫീസര്‍ വേണം രാത്രിയില്‍ സ്ത്രീകളെ അറസ്റ്റു ചെയ്യാന്‍ എന്ന നിയമം ലംഘിച്ചാണ് ശബരിമല ദര്‍ശനത്തിനെത്തിയ ശശികല ടീച്ചറെ അറസ്റ്റു ചെയ്തത്.
ഇത്രയേറെ നിയമലംഘനം നടത്തിയതിനെതിരെ കോടതിയില്‍ പോകണം. അതിനായി തന്നേപ്പോലുള്ള മുന്‍ ഉദ്യോഗസ്ഥരുടെ അറിവും അനുഭവവും ഉപയോഗപ്പെടുത്തണം. നിയമത്തിലും ഭരണഘടനയിലുമില്ലാത്ത നടപടികള്‍ക്കെതിരെ പ്രവര്‍ത്തിക്കണം. സനാതന ധര്‍മ്മത്തിനു മറ്റു മതങ്ങള്ക്കൊപ്പമുള്ള തുല്യതയ്ക്കായി ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവരണം. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നട്ടെല്ലുള്ള സമീപനവും ആര്‍ജവവുമാണ് ആചാരലംഘനം തുടര്‍ന്ന് നടക്കാതിരിക്കാന്‍ കാരണം. അതിന് ഒരു വലിയ സല്യൂട്ട് നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിലുള്ള സുപ്രീംകോടതി വിധി മൂന്നര മാസമായി കേരളത്തെ കലാപഭൂമിയാക്കിയതായി അദ്ധ്യക്ഷന്‍ മുന്‍ ഡിജിപി ഇ.പി. ചന്ദ്രശേഖരന് പറഞ്ഞു. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ ശ്രമിക്കുന്നത് പോലീസ് ഉദ്യോഗസ്ഥര്‍ പ്രലോഭനങ്ങളില്‍ കുടുങ്ങി നിയമത്തെക്കുറിച്ച് അവബോധമില്ലാതെയാണ്.
ഹിന്ദുക്കള്‍ക്ക് സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന പ്രമാണങ്ങളും മൂല്യങ്ങളും അറിയാത്തതാണ് വലിയ പ്രശ്നം. അതു പരിഹരിക്കാനുള്ള നടപടികളുണ്ടാകണം. വിദ്യാഭ്യാസ കാലം മുതല്‍ അതിനുള്ള സൗകര്യമൊരുക്കാനുള്ള ദൗത്യം നമ്മളേറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: