കോട്ടയം: ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും കാത്തുസൂക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞയോടെ കോടാനുകോടി ഭക്തര്‍ ഇന്നലെ നാടെങ്ങും അയ്യപ്പജ്യോതി തെളിച്ചു. പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്ന പുണ്യമുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് വൈകിട്ട് ആറ് മണിയോടെയാണ് നഗര-ഗ്രാമ കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ഹൈന്ദവ ഭവനങ്ങളിലും അയ്യപ്പജ്യോതി തെളിഞ്ഞത്.
ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പജ്യോതി തെളിക്കല്‍ മറ്റ് സംസ്ഥാനങ്ങളിലെ മലയാളി കൂട്ടായ്മകളും ഏറ്റെടുത്തു. ചെന്നൈ, മുംബൈ, ദല്‍ഹി, ബെംഗളൂരു നഗരങ്ങളിലും ജ്യോതി തെളിച്ചു. വിദേശരാജ്യങ്ങളിലും ജ്യോതി തെളിച്ച് ഭക്തര്‍ ശബരിമല ആചാര സംരക്ഷണത്തിന് പിന്തുണ അറിയിച്ചു.
ശബരിമല ശ്രീധര്മശാസ്താവിന്റെ പൂങ്കാവനങ്ങളായ പതിനെട്ട് മലകളെ പ്രതിനിധാനം ചെയ്ത് പതിനെട്ടു കോടി ജ്യോതികളാണ് കേരളത്തില്‍ തെളിഞ്ഞത്. ധനു രാശിയില്‍ നിന്നും മകരം രാശിയിലേക്ക് സൂര്യന് സംക്രമിക്കുന്ന ദിവ്യമുഹൂര്‍ത്തത്തില്‍ ദിക്കുകളെ ദിവ്യമാക്കി പ്രകാശിക്കുന്ന മകരജ്യോതിയെ വരവേല്‍ക്കാനുള്ള ഒരുക്കമായി അയ്യപ്പജ്യോതി മാറി. 22 കോടിയോളം ദീപങ്ങളാണ് വിശ്വാസ സംരക്ഷണത്തിനായി ലോകമെമ്പാടും തെളിഞ്ഞത്.
യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കത്തിനെതിരെ സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ സ്ത്രീകളുടെ വര്‍ധിച്ച പങ്കാളിത്തം ശ്രദ്ധേയമായി. കൊച്ചുകുട്ടികളും കൈക്കുഞ്ഞുങ്ങളുമായി ആബാലവൃദ്ധം പങ്കെടുത്തു. ക്ഷേത്രങ്ങള്‍, ആധ്യാത്മിക കേന്ദ്രങ്ങള്‍, മഠങ്ങള്‍, ആശ്രമങ്ങള്‍ എന്നിവിടങ്ങളില്‍ നടന്ന പ്രത്യേക പരിപാടികള്‍ക്ക് ഹൈന്ദവാചാര്യന്മാര്, സംന്യാസി ശ്രേഷ്ഠന്മാര്, വിവിധ ഹൈന്ദവ സാമുദായിക-സാംസ്കാരിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ നാമജപയാത്രകളും സത്സംഗങ്ങളും ഒപ്പുശേഖരണവും ശബരിമല കര്‍മസമിതി നടത്തിയിരുന്നു. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ പാതയോരങ്ങളില്‍ അയ്യപ്പജ്യോതി തെളിച്ച് വിശ്വാസികള്‍ പ്രതിഷേധിച്ചു. ഇതിനുശേഷവും തീവ്ര ഇടതുചിന്താഗതിക്കാരായ ആക്ടിവിസ്റ്റുകളെ രഹസ്യമായി പോലീസ് സുരക്ഷയില്‍ ആചാരലംഘനത്തിന് എത്തിച്ചു. 120ല്‍പ്പരം ഹൈന്ദവ സംഘടനാ നേതാക്കള്‍ ജനുവരി നാലിന് കൊച്ചിയില്‍ ചേര്‍ന്നാണ് അയ്യപ്പജ്യോതി തെളിക്കാന്‍ തീരുമാനിച്ചത്.
20ന് വൈകിട്ട് നാലിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന അയ്യപ്പഭക്ത സമ്മേളനത്തില്‍ മാതാ അമൃതാനന്ദമയീദേവി അടക്കം ലോകപ്രശ്സ്ത ആധ്യാത്മികാചാര്യന്മാര് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: