2018 സെപ്തമ്പര്‍ 28നാണ് ശബരിമലയില്‍ വിശ്വാസികളായ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുണ്ടായത്. ഭരണഘടന വിഭാവനം ചെയ്യുന്ന സ്ത്രീ-പുരുഷ സമത്വം, ലിംഗനീതി തുടങ്ങിയ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളെ ഉയര്‍ത്തി കാട്ടിയാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് യുവതീ പ്രവേശന വിധി പുറപ്പെടുവിച്ചത്.
ഇത് കേട്ടപാതി, കേള്‍ക്കാത്ത പാതി ശബരിമല യുവതീ പ്രവേശനം സാധ്യമാക്കാന്‍ മുഖ്യമന്ത്രി ചാടിയിറങ്ങുകയും ചെയ്തു. മുഖ്യനെ എന്തിനും ഏതിനും പിന്തുണയ്ക്കുന്ന കിങ്കരന്മാര് ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന സിദ്ധാന്തവുമായി ചാനലുകളില്‍ കൂടി നിരങ്ങിയിറങ്ങാനും തുടങ്ങി.
കോതമംഗലം പള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്താനുള്ള അതേ സുപ്രീംകോടതിയുടെ വിധി കക്ഷത്തില്‍ വെച്ച് ദിവസങ്ങളായി പള്ളിമുറ്റത്തു കാത്തുനിന്ന റമ്പാനച്ചനു ലഭിക്കാത്ത നീതിയാണ് ബിന്ദുവിനും കനക ദുര്‍ഗ്ഗയ്ക്കും മാത്രമായി ലഭിച്ചതെന്നു ചൂണ്ടിക്കാട്ടിയാല്‍, സഖാക്കള്‍ വിധിയുടെ മെറിറ്റിലേയ്ക്കു കടന്നു ചോദ്യകര്‍ത്താവിനെ നിശബ്ദനാക്കും.
അല്ലെങ്കില്‍ തന്നെ, സത്യം പറയുന്നവനെ മുന്‍പിന്‍ നോക്കാതെ ‘സംഘി’യാക്കുന്ന ഒരു പ്രവണത കേരളത്തില്‍ വ്യാപകമായിട്ടുണ്ട്. എന്നാല്‍, ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വന്ന മനീതി സംഘത്തില്‍പെട്ട യുവതികള്‍ക്കടക്കം എത്രയോ സ്ത്രീകള്‍ക്ക് അതിനു കഴിയാതെ പോയി, സര്‍ക്കാര്‍ എന്തുകൊണ്ടു സംരക്ഷണം നല്‍കിയില്ല എന്ന കാതലായ ചോദ്യം ഉത്തരം കിട്ടാതെ എക്കാലവും ചരിത്രത്തില്‍ അവശേഷിക്കുക തന്നെ ചെയ്യും!
ഒപ്പം, തുല്യനീതിയും ലിംഗസമത്വവും നടപ്പാക്കണമെന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് നടപ്പാക്കാന്‍ വനിതാമതിലിന്റെ വിടവില്‍ കൂടി ഇരുട്ടിന്റെ മറപറ്റി പിന്‍വാതിലില്‍ കൂടി ബിന്ദുവിനെയും കനക ദുര്‍ഗ്ഗയെയും കയറ്റിയിറക്കി ഒന്നര മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോ പിടിച്ച പോലീസിനും ആഭ്യന്തര വകുപ്പിനും വിനയാകുന്നത് ഒപ്പമുള്ള സംഭാഷണങ്ങളാണ്. ‘മൊത്തം കിട്ടിയോ, ഇനി… സ്ഥലം വിടാം.
ഇവിടെ നില്ക്കുന്നതു പന്തിയല്ല’ എന്നിങ്ങനെയുള്ള കമന്റുകള്‍ കേള്‍ക്കുന്ന ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ഒരു യാഥാര്‍ത്ഥ്യം, മുഖ്യമന്ത്രിയുടെ പിടിവാശി ചില പോലീസുദ്യോഗസ്ഥന്മാര് നടപ്പാക്കി എന്നല്ലാതെ ശബരിമലയില്‍ നടന്നത് ഭക്തകളുടെ ദര്‍ശനമായിരുന്നില്ല എന്നാണ്. അല്ലെങ്കില്‍ തന്നെ, ശബരിമലയില്‍ തങ്ങളുടേതായ ചില താല്‍പ്പര്യങ്ങള്‍ നടപ്പാക്കണമെന്ന അജണ്ടയുടെ ഭാഗമായിട്ടാണല്ലോ കാലാവധി വെട്ടിച്ചുരുക്കി പരിണിതപ്രജ്ഞനായ പ്രയാര്‍ ഗോപാലകൃഷ്ണനെ പ്രസിഡന്റു സ്ഥാനത്തു നിന്നിറക്കി, സിപിഎമ്മിന്റെ ഏറാന്‍മൂളിയായ പത്മകുമാറിനെ ആ സ്ഥാനത്തു വെച്ചിരിക്കുന്നത്.
നവോത്ഥാനത്തിന്റെ അമരക്കാനാകാന് ഇറങ്ങിത്തിരിച്ചിരിക്കുന്നവര്‍ മറുപടി പറയേണ്ട രണ്ടു മൂന്നു ചോദ്യങ്ങള്‍ കൂടി:-
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വനിതാമതില്‍ സംഘടിപ്പിക്കാനിറങ്ങിയ കമ്മറ്റിയിലെ മുഖ്യ സംഘാടകരിലൊരാളായ ഹിന്ദു പാര്‍ലമെന്റിലെ സി.പി. സുഗതന് എത്ര വിവാഹം കഴിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്താന്‍ ഒരുവനിതാ നേതാവ് ചാനല്‍ ചര്‍ച്ചയില്‍ പിണറായി വിജയനെ വെല്ലുവിളിക്കുന്നതു കേട്ടു. മതില് പണിത ദിവസം ഒരു പ്രമുഖ നവോത്ഥാനക്കാരന്റെ രഹസ്യ വിവാഹത്തട്ടിപ്പുകളും സ്വന്തം മകളുടെ കല്യാണത്തിന് മുക്കുപണ്ടം കൊടുത്തു കബളിപ്പിച്ച വാര്‍ത്തയും പുറത്തുവന്നു.
ഇത്തരക്കാരെ വെച്ചു സംഘടിപ്പിച്ച വനിതാമതില്‍ കൊണ്ട് എന്തു സ്ത്രീ സുരക്ഷയാണ് ലക്ഷ്യമിടുന്നത്? ആ പ്രമുഖന്റെ ഹിന്ദു പാര്‍ലമെന്റ് ഒരു പോക്കറ്റു സംഘടനയാണോ, ഇതിലെ 108 പോഷക സംഘടനകള്‍ 25 ലക്ഷം വനിതകളെ അണി നിരത്തിയതായുള്ള അവകാശവാദങ്ങള്‍ സമഗ്രമായ അന്വേഷത്തിന് വിധേയമാക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു.
ശബരിമല സ്ത്രീ പ്രവേശനമാണ് വനിതാ മതിലിനു പ്രേരകമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ – വര്‍ഗ്ഗീയ മതില്, വിവാദമതില്‍ എന്നീ പേരുകളിട്ടു പ്രതിപക്ഷം ആക്ഷേപിച്ച ഈ മതിലിനു ചെലവാക്കിയ തുക കൊണ്ട് പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടി യാഥാര്‍ത്ഥ്യമാക്കുകയും മതിലിന്റെ യഥാര്‍ത്ഥ ലക്ഷ്യം സാധ്യമാക്കാന്‍ പത്തനംതിട്ടയില്‍ നിന്ന് സന്നിധാനം വരെ ഒരു ലക്ഷത്തില്‍ താഴെ വരുന്ന സ്ത്രീകളെ വെച്ച് ഒരു മതില് തീര്‍ക്കുകയും ചെയ്യുകയായിരുന്നെങ്കില്‍…. അന്തസ്സായി സുപ്രീംകോടതി വിധി യാഥാര്‍ത്ഥ്യമാക്കിയെന്ന് സര്‍ക്കാരിന് പ്രഖ്യാപിക്കാനും സുപ്രീംകോടതിയെ ബോധിപ്പിക്കാനും കഴിയുമായിരുന്നില്ലേ?
ചരിത്രത്തിലിടം നേടും – ഗിന്നസ് ബുക്കില്‍ പേരു വരും എന്നൊക്കെ വീമ്പു പറഞ്ഞ് കെട്ടിപൊക്കിയ വനിതാ മതിലിനു പിറ്റേന്ന് എന്‍എസ്എസ് ജന.സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രവചിച്ചതു പോലെ ‘ദൈവത്തിന്റെ സ്വന്തം നാട്’ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ‘ചെകുത്താന്റെ സ്വന്തം നാടായി’ മാറുന്ന കാഴ്ച്ചയാണു കേരള ജനത കാണുന്നത്. ഗിന്നസ് ബുക്കിലിടം നേടിയില്ലെങ്കിലും ലോക രാഷ്ട്രങ്ങള്‍ കേരളത്തെ ഭയപ്പാടോടെ വീക്ഷിക്കാന്‍ തുടങ്ങി എന്നതും ചരിത്രം. മതിലിനുശേഷം കേരളത്തെ സ്വാമി വിവേകാനന്ദന് വിളിച്ചതു പോലെ ഭ്രാന്താലയം എന്നതിനൊപ്പം പമ്പരവിഡ്ഢികളുടെകൂടി നാട് എന്നു രേഖപ്പെടുത്തില്ലേ എന്നു ചോദിക്കുന്നവരെ കുറ്റപ്പെടുത്താനാകുമോ?
ഒടുവിലായി – എരുമേലി വാവരു പള്ളിയില്‍ പ്രവേശിക്കാനെത്തിയ യുവതികളെ പോലീസ് അറസ്റ്റു ചെയ്തു കസ്റ്റഡിയിലാക്കിയിരിക്കുന്നു. ശബരിമലയില്‍ ബിന്ദുവിനെയും കനകദുര്‍ഗ്ഗയെയും കയറ്റിയിറക്കിയ അതേ പിണറായി പോലീസിന്റെ നയം ലിംഗസമത്വവും തുല്യനീതിയും ഹൈന്ദവ ക്ഷേത്രങ്ങളില്‍ മാത്രം മതിയെന്നാണോ? അതോ, അയ്യപ്പസ്വാമിയുടെ ഉറ്റതോഴനായ വാവരുസ്വാമിയുടെ മസ്ജിദ് സ്ഥിതി ചെയ്യുന്ന കോട്ടയം ജില്ലയിലെ എരുമേലി കേരളത്തിനു പുറത്താണെന്നു കരുതിയിട്ടാണോ?
കോടതിയുത്തരവ് നടപ്പാക്കാന്‍ ഭരണഘടനാപരമായ ബാദ്ധ്യതയുണ്ടെന്നു നാഴികയ്ക്കു നാല്‍പ്പതു വട്ടം പറയുന്ന ഗവണ്മെന്റ് 18 വയസ്സിനു താഴെയുള്ള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം അവഗണിച്ചതിനു പിന്നിലെ ഇരട്ടത്താപ്പു സുപ്രീംകോടതിയെ ആരെങ്കിലും ധരിപ്പിച്ചാലുള്ള ഭവിഷ്യത്ത് എന്തുകൊണ്ട് തിരിച്ചറിയപ്പെടാതെ പോയി?
ഉത്തരം ലഭിക്കില്ലെന്ന് ഉറപ്പുള്ള ചോദ്യങ്ങള്‍ ശബരിമലയെ ആസ്പദമാക്കി രൂപംകൊണ്ട ഭരണഘടനാ തത്വങ്ങളെയും നവോത്ഥാന മതിലിന്റെ പുറം മതിലിനെയും ലക്ഷ്യം വെച്ച് ഇനിയും ഉയര്‍ന്നു കൊണ്ടേയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: