തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ തൊഴില്‍ നല്കുന്ന മേഖലയായി ഭാരതത്തിലെ ടൂറിസം മാറിക്കഴിഞ്ഞുവെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പത്രസമ്മേളനത്തില്‍ പറഞ്ഞു.
മൊത്തം തൊഴിലില്‍ 12.36 ശതമാനവും ടൂറിസം മേഖലയുടെ സംഭാവനയാണ്. ദേശീയ വരുമാനത്തില്‍ 5.7 ശതമാനം കൈവരുന്നത് ടൂറിസത്തില്‍ നിന്നാണ്. ആഗോളതലത്തില്‍ കഴിഞ്ഞവര്‍ഷം വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ ഏഴു ശതമാനത്തിന്റെ വര്‍ധനവുണ്ടായപ്പോള്‍ ഇന്ത്യയില്‍ അത് 14 ശതമാനമാണ് വര്‍ധിച്ചത്. ടൂറിസത്തില്‍ നിന്നുള്ള വരുമാനം ആഗോളതലത്തില്‍ അഞ്ചു ശതമാനം ഉയര്‍ന്നപ്പോള്‍ ഇന്ത്യയില്‍ 19.2 ശതമാനം ഉയര്‍ന്നു.
ലോക ടൂറിസം കൗണ്‍സിലിന്റെ സര്‍വേയില്‍ വിനോദ സഞ്ചാര മേഖലയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അമേരിക്കയും ചൈനയുമാണ് ഇന്ത്യക്ക് മുന്പില്.
കഴിഞ്ഞ വര്‍ഷം 16.5 ലക്ഷം കോടി രൂപയാണ് ടൂറിസത്തില്‍ നിന്നുള്ള ഇന്ത്യയുടെ വരുമാനം അതില്‍ 87 ശതമാനം ആഭ്യന്തര ടൂറിസത്തില്‍ നിന്നും 13 ശതമാനം വിദേശ ടൂറിസത്തില്‍ നിന്നുമാണ്. വിദേശ ടൂറിസത്തില്‍ നിന്നും 2700 കോടി രൂപയാണ് വരുമാനം ഉണ്ടായത്. 8.4 കോടി ആളുകള്‍ വിനോദ സഞ്ചാരമേഖലയില്‍ ജോലിചെയ്യുന്നുണ്ട്. അതില്‍ 1.3 കോടി കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ പുതുതായി ജോലി നേടിയവരാണ്.
കേരളത്തിന് അനുവദിച്ചത് 550 കോടി
കേരളത്തില്‍ ഏഴു പദ്ധതികളിലായി 550 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. ഇത് പൂര്‍ണമായും കേന്ദ്ര പദ്ധതികളാണ്. ഇതില്‍ 175 കോടി രൂപ കൈമാറി. അഞ്ച് തവണകളായാണ് തുക കൈമാറുന്നത്. ഓരോ ഘട്ടത്തിലേയും വിഹിതം പൂര്‍ണമായി വിനിയോഗിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രമെ അടുത്ത തവണ തുക നല്‍കുകയുള്ളൂ. പത്തനംതിട്ട ഗവി, വാഗമണ്‍ തേക്കടി ഇക്കോ ടൂറിസം പദ്ധതികള്‍ക്ക് 76.55 കോടി രൂപ അനുവദിച്ചതില്‍ 61.24 കോടി രൂപ കൊടുത്തു. ശബരിമല എരുമേലി, പമ്പ, സന്നിധാനം അടിസ്ഥാന വികസനത്തിനായി 99.99 കോടി രൂപയാണ് അനുവദിച്ചത്. 20 കോടി രൂപ കൈമാറി. എന്നാല്‍ ഇതില്‍ ഒരു രൂപപോലും ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ല.
സ്വദേശി ദര്‍ശനില്‍ പത്മനാഭസ്വാമിക്ഷേത്രം ആറന്മുള ശബരിമല പദ്ധതിക്ക് 92.22 കോടി അനുവദിച്ചു. 72.43 കൈമാറി. കോഴിക്കോട് കാസര്‍കോടുമായി ബന്ധിപ്പിക്കുന്ന മലബാര്‍ ക്രൂയിസര്‍ 80.38 കോടിരൂപയും അരുവിപ്പുറം കുന്നുപാറ, ചെമ്പഴന്തി ശ്രീ നാരായണഗുരുകുലം സര്‍ക്ക്യൂട്ടിന് സ്വദേശി ദര്ശന് പദ്ധതിയില്‍ 69.47 കോടിരൂപയും അനുവദിച്ചു. കേരളത്തിലെ 133 ആരാധനാലയങ്ങളെ കൂട്ടി യോജിപ്പിച്ച് സ്പിരിച്വല്‍ സര്‍ക്ക്യൂട്ടിന് 85.27 കോടി രൂപയും കേന്ദ്ര ടൂറിസം വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 60 ശതമാനവും സ്പിരിച്വല്‍ ടൂറിസമാണ് നടക്കുന്നത്.
ടൂറിസത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചിരിക്കുന്ന സംസ്ഥാനം കേരളമാണ്. എന്നാല്‍ അത് വേണ്ടരീതിയില്‍ വിനിയോഗിക്കപ്പെടുന്നില്ല. വിദേശ ടൂറിസ്റ്റുകള്‍ വരുന്നതില്‍ കേരളം എട്ടാംസ്ഥാനത്തും ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തില്‍ 16-ാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: