അഡ്ലെയ്ഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തിളങ്ങുന്ന അധ്യായത്തിന് വേദിയായ മൈതാനമാണ് അഡ്ലെയ്ഡ് ഓവല്‍. ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര നേട്ടത്തിന് നാന്ദി കുറിച്ച കളിത്തട്ട്. ഈ മൈതാനം ഓസ്ട്രേലിയന്‍ മണ്ണിലെ സമ്പൂര്‍ണ ഇന്ത്യന്‍ അധിനിവേശത്തിന് അരങ്ങൊരുക്കുമോയെന്ന് ഇന്നറിയാം.
ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് അഡ്ലെയ്ഡ് ഓവല്‍ വേദിയാകുമ്പോള്‍ ക്രിക്കറ്റ് ലോകം അതിന്റെ ആകാംക്ഷയിലാണ്. സിഡ്നിയിലെ ആദ്യ കളിയില്‍ 34 റണ്‍സിന് തോറ്റ ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ മൂന്നു മത്സര പരമ്പരയില്‍ നിലനില്ക്കാം. വര്‍ഷത്തിന്റെ പകുതിയില്‍ അരങ്ങേറുന്ന ഏകദിന ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസവും ലഭിക്കും. മത്സരം ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 8.50ന് തുടങ്ങും.
മധ്യനിര തകര്‍ന്നതും ഫീല്‍ഡിങ് പിഴവുകളുമാണ് സിഡ്നിയില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. ഓപ്പണര്‍ രോഹിത് ശര്‍മ സെഞ്ചുറിയുമായി കളം നിറഞ്ഞെങ്കിലും എം.എസ്. ധോണിക്കും ഭുവനേശ്വര്‍ കുമാറിനും മാത്രമാണ് പിന്തുണ നല്‍കാനായത്. ഓപ്പണര്‍ ശിഖര്‍ ധവാന്, നായകന് വിരാട് കോഹ്ലി, അമ്പാട്ടി റായുഡു, ദിനേശ് കാര്‍ത്തിക് എന്നിവര്‍ തീര്‍ത്തും മങ്ങി. ജൈ റിച്ചാര്‍ഡ്സണിന്റെയും ജേസണ്‍ ബെഹ്റെന്ഡോര്ഫിന്റെയും പന്തുകള്‍ക്കു മുന്നില്‍ മുന്നേറ്റ, മധ്യനിരകള്‍ തകര്‍ന്നു.
ഇന്നിറങ്ങുമ്പോള്‍ ടീം ഘടനയിലാണ് ഇന്ത്യക്ക് ആശങ്ക. ദിനേശ് കാര്‍ത്തിക്കിനു പകരം കേദാര്‍ ജാദവിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെ. തീര്‍ത്തും നിരാശപ്പെടുത്തിയ പേസര്‍ ഖലീല്‍ അഹമ്മദിന് ഒരവസരം കൂടി നല്‍കിയേക്കും. അഡ്ലെയിഡിലെ പിച്ച് ബാറ്റിങ്ങിനെ കാര്യമായി തുണയ്ക്കാത്തതിനാല്‍ കേദാറിനെ പോലൊരു ബാറ്റ്സ്മാന്റെ സാന്നിധ്യം മുതല്‍ക്കൂട്ടാകുമെന്നാണ് ടീം കരുതുന്നത്. ഓസ്ട്രേലിയ കഴിഞ്ഞ കളിയിലെ പതിനൊന്നു പേരെ നിലനിര്‍ത്താനാണ് സാധ്യത.
ചാനല്‍ ചര്‍ച്ചയിലെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വിലക്ക് വീണ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍. രാഹുലിനും പകരമെത്തുന്ന വിജയ് ശങ്കറിന് അവസരം ലഭിച്ചേക്കില്ല. നിദാഹാസ് ട്രോഫി ട്വന്റി20യില്‍ ബംഗ്ലാദേശ് ബൗളിങ്ങിനെതിരെ പതറിയ വിജയ ശങ്കറിന്റെ വരവ് തീര്‍ത്തും അപ്രതീക്ഷിതം. അതേസമയം, മറ്റൊരു പകരക്കാരന് ശുഭ്മാന്‍ ഗില്ലിനോട് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്കു മുന്‍പ് ടീമിനൊപ്പം ചേരാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: