മെല്‍ബണ്‍: മുന്‍ ഒന്നാം നമ്പര്‍ ടെന്നീസ് താരം ബ്രിട്ടണിന്റെ ആന്‍ഡി മുറെയ്ക്ക് കളിക്കളത്തില്‍ നിന്ന് കണ്ണീരോടെ വിട. തന്റെ അവസാന ഗ്രാന്‍ഡ്സ്ലാം ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തോറ്റ് മടങ്ങി മുറെ. 22-ാം സീഡ് സ്പെയ്നിന്റെ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗറ്റാണ് അഞ്ച് സെറ്റ് നീണ്ട കളിയില്‍ മുറെയെ കീഴടക്കിയത്, സ്കോര്‍: 6-4, 6-4, 6-7, 6-7, 6-2.
അഗറ്റിനെതിരെ ആദ്യ രണ്ടു സെറ്റുകളിലും നിരാശപ്പെടുത്തിയ മുറെ, അടുത്ത രണ്ട് സെറ്റുകള്‍ ടൈബ്രേക്കറില്‍ നേടി തിരിച്ചെത്തി. എന്നാല്‍, നീണ്ട പോരാട്ടത്തിന്റെ ക്ഷീണം അവസാന സെറ്റില്‍ മുറെയെ വേട്ടയാടി. രണ്ട് ഗെയിം മാത്രം വിട്ടുകൊടുത്ത് അഗറ്റ് രണ്ടാം റൗണ്ടിലെത്തി. ഇടുപ്പിനേറ്റ പരിക്കിനെത്തുടര്‍ന്ന് ദീര്‍ഘനാളായി കളത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന മുറെ, ഓസ്ട്രേലിയന്‍ ഓപ്പണിനു മുന്നോടിയായാണ് മെല്ബണോടെ റാക്കറ്റ് താഴെ വയ്ക്കുന്നെന്ന് വ്യക്തമാക്കിയത്. ഇവിടെ സീഡില്ലാ താരമായിരുന്നു മുറെ. ബ്രിട്ടീഷ് താരത്തിന്റെ മടക്കത്തോടെ, സമകാലീന ടെന്നീസിനെ അടക്കി ഭരിച്ച നാല്‍വര്‍ സംഘത്തിലിനി റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ദ്യോകൊവിച്ച് മാത്രം.
അതേസമയം, മുന്‍ ചാമ്പ്യന്മാര് റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, വനിതകളില്‍ മരിയ ഷറപ്പോവ തുടങ്ങിയവര്‍ അനായാസം രണ്ടാം റൗണ്ടിലേക്ക് മുന്നേറി. പുരുഷന്മാരിലെ ടോപ്സീഡുകളില് ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ മാത്രമാണ് പുറത്തായത്, അമേരിക്കയുടെ ജോണ്‍ ഇസ്നര്‍. ലോക തൊണ്ണൂറ്റേഴാം നമ്പര്‍ അമേരിക്കയുടെ തന്നെ റെയ്ലി ഒപെല്‍ക്ക നാലു സെറ്റിന്റെ തകര്‍പ്പന്‍ പോരാട്ടത്തിനൊടുവില്‍ ഇസ്നറെ കീഴടക്കി. നാലു സെറ്റിലും ടൈബ്രേക്കറിലാണ് കാര്യങ്ങള്‍ക്ക് തീര്പ്പായതെന്നത് ആവേശത്തിന്റെ തെളിവ്. സ്കോര്‍: 7-6, 7-6, 6-7, 7-6.
മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍, ഉസ്ബെക്കിസ്ഥാന്റെ ഡെനിസ് ഇസ്തോമിനെ തുടര്‍ച്ചയായ സെറ്റില്‍ തുരത്തി. സ്കോര്‍: 6-3, 6-4, 6-4. പതിനേഴ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ അവകാശിയായ നദാല്‍ 6-4, 6-3, 7-5ന് ഓസ്ട്രേലിയയുടെ ജെയിംസ് ഡര്ക്ക്വര്ത്തിനെ പരാജയപ്പെടുത്തി. ദക്ഷിണാഫ്രിക്കയുടെ അഞ്ചാം സീഡ് താരം കെവിന് ആന്‍ഡേഴ്സണും രണ്ടാം റൗണ്ടിലേക്കു മുന്നേറി.
വനിതാ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ ജര്‍മനിയുടെ ആഞ്ചലിന കെര്‍ബര്‍ രണ്ടാം റൗണ്ടിലെത്തി. സ്ലോവേനിയയുടെ പോലോന ഹെര്‍കോഗിനെ തുടര്‍ച്ചയായ സെറ്റുകള്‍ക്ക് അനായാസം മറികടന്നു, 6-2, 6-2. മുന്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവയുടെ ഒന്നാം റൗണ്ട് വിജയം ഏറ്റവും അനായാസമായിരുന്നു. ബ്രിട്ടന്റെ ഹാരിയറ്റ് ഡാര്‍ട്ടിനെ ഒന്നു ചലിക്കാന്‍ പോലും അനുവദിക്കാതെ ഷറപ്പോവ നിഷ്പ്രഭമാക്കി. ഒറ്റ ഗെയിം പോലും വിട്ടു കൊടുക്കാതെ 6-0, 6-0 ത്തിന് റഷ്യന്‍ താരത്തിന്റെ ജയം.
ഓസ്ട്രേലിയയുടെ ഒന്നാം നമ്പര്‍ താരം അഷ്ലെയ്ഗ് ബാര്‍ത്തി, ബ്രിട്ടന്റെ കാത്തി ബൗള്‍ട്ടര്‍ എന്നിവരും മുന്നേറി. അതേസമയം, പുരുഷ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്റ്റ് ബ്രിട്ടന്റെ ഒന്നാം നമ്പര്‍ താരം കിലെ എഡ്മണ്ട് പുറത്തായി. തോമസ് ബെര്‍ഡിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് എഡ്മണ്ടിനെ പരാജയപ്പെടുത്തി (6-3, 6-0, 7-5).
മറ്റൊരു മാരത്തണ്‍ മത്സരത്തില്‍ ഡാന്‍ ഇവാന്‍സ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ തന്റെ ആദ്യം ജയം നേടി. ജപ്പാന്റെ തത്സുമ ഇറ്റോയെ 7-5, 6-1, 7-6 എന്ന സ്കോറിന് മറികടന്നു. ഉത്തേജകമരുന്ന് ഉപയോഗത്തെത്തുടര്‍ന്നുള്ള വിലക്കിനു ശേഷം തിരിച്ചെത്തിയ ഡാനിനെതിരെ മൂന്നാം സെറ്റില്‍ കടുത്ത പ്രതിരോധമാണ് ഇറ്റോ ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: