മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ മുന്‍നിര ടീമുകള്‍ക്ക് ജയം. ലയണല്‍ മെസി ലാ ലിഗയില്‍ നാനൂറാം ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ ബാഴ്സലോണ എതിരില്ലാത്ത മൂന്നു ഗോളിന് ഐബറിനെ വീഴ്ത്തി. തപ്പിയും തടഞ്ഞും മുന്നേറുന്ന റയല്‍ മാഡ്രിഡ് 2-1ന് റയല്‍ ബെറ്റിസിനെ വീഴ്ത്തിയപ്പോള്‍, അത്ലറ്റികോ മാഡ്രിഡ് ലെവാന്റെയെ കീഴടക്കി (1-0).
ലൂയി സുവാരസിന്റെ ഇരട്ട ഗോളും (19, 59), മെസിയുമാണ് (53) കറ്റാലന്മാര്ക്ക് അനായാസ ജയം സമ്മാനിച്ചത്. 435 കളിയില്‍ നിന്നാണ് മെസിയുടെ നാനൂറാം ഗോള്‍. ഇപ്പോള്‍ ഇറ്റാലിയന്‍ ടീം യുവന്റസിലുള്ള ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയാണ് രണ്ടാമത്, 311 ഗോള്‍. 292 കളിയില്‍ നിന്ന് പോര്‍ച്ചുഗല്‍ താരത്തിന്റെ നേട്ടം. ജയത്തോടെ രണ്ടാമതുള്ള അത്ലറ്റികോ മാഡ്രിഡുമായി അഞ്ച് പോയിന്റ് വ്യത്യാസം നിലനിര്‍ത്താനും ബാഴ്സയ്ക്കായി. 19 കൡയില്‍ 43 പോയിന്റുണ്ട് ടീമിന്.
രണ്ടാം പകുതിയില്‍ പെനല്‍റ്റിയിലൂടെ അന്റോണിയോ ഗ്രീസ്മന്നിന്റെ ഗോളിലാണ് അത്ലറ്റികോ ജയം സ്വന്തമാക്കിയത്. ടീമിനിപ്പോള്‍ 38 പോയിന്റായി. ഒന്നിനെതിരെ രണ്ട് ഗോളിന് റയല്‍ ബെറ്റിസിനെയാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്. 88ാം മിനിറ്റില്‍ ഡാനി സെബല്ലൊ നേടിയ ഗോളില്‍ റയല്‍ മുഴുവന്‍ പോയിന്റും സ്വന്തമാക്കി. 13ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചിലൂടെ മുന്നിലെത്തിയ റയലിനെ 67ാം മിനിറ്റില്‍ കനലെയ്സിലൂടെ ബെറ്റിസ് ഒപ്പം പിടിച്ചു. 33 പോയിന്റുമായി നാലാമതാണ് റയല്‍. ഇതേ പോയിന്റുമായി സെവിയ്യയമാണ് മൂന്നാത്. ഗോള്‍ ശരാശരിയാണ് സെവിയ്യയ്ക്ക് തുണയായത്. കഴിഞ്ഞ കളിയില്‍ അത്ലറ്റിക് ക്ലബ്ബിനോട് 2-0ന് തോറ്റതാണ് സെവിയ്യയ്ക്ക് തിരിച്ചടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: