തിരുവനന്തപുരം/കാട്ടാക്കട: വനവാസികളുടെ പ്രതിഷേധങ്ങള്‍ ആരും ചെവിക്കൊണ്ടില്ല. അവരുടെ ആചാരങ്ങള്‍ ചവിട്ടിമെതിച്ച് വനിത ഉള്‍പ്പെടെയുള്ള സംഘം ഇന്നലെ അഗസ്ത്യാര്‍കൂടത്തേക്ക് യാത്ര തുടങ്ങി. ധന്യ സനലാണ് ആദ്യ തീര്‍ത്ഥാടക സംഘത്തിലെ ഏക വനിത. ആദിവാസി ഗോത്രമഹാസഭ ആദ്യസംഘം ബോണക്കാടുവഴി കടന്നുപോയപ്പോള്‍ അവരുടെ പരമ്പരാഗതക്ഷേത്രത്തിന് മുന്നില്‍ അഗസ്ത്യ ശരണം ജപിച്ച് പ്രതിഷേധയജ്ഞം നടത്തി.
മാര്‍ച്ച് ഒന്ന് വരെയാണ് അഗസ്ത്യമലയില്‍ തീര്‍ത്ഥാടനം. നൂറ് സ്ത്രീകളാണ് ആദ്യസീസണില്‍ ട്രക്കിങ്ങിന് അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നൂറുപേരാണ് പോലീസിന്റേയും വനപാലകരുടേയും കനത്ത സുരക്ഷയില്‍ യാത്ര പുറപ്പെട്ടത്. തീര്‍ത്ഥാടന കാലത്ത് യാത്രികരായി ആകെ ബുക്ക് ചെയ്തിരിക്കുന്നത് 4700 പേരാണ്.
ബോണക്കാട് നിന്ന് 20 കിലോമീറ്ററാണ് അഗസ്ത്യമലയിലേക്ക്. ദിവസവും രാവിലെ എട്ടിന് ബോണക്കാടുനിന്ന് ആരംഭിക്കുന്ന യാത്ര ആദ്യദിവസം പ്രധാന താവളമായ അതിരുമലയില്‍ അവസാനിക്കും. ധന്യ സനലും സംഘവും ഇന്നലെ അതിരുമലയിലെ ബേസ് ക്യാമ്പിലാണ് തങ്ങിയത്. ഇന്ന് പുലര്‍ച്ചെ ഇവര്‍ ഇവിടെ നിന്ന് അഗസ്ത്യമലയുടെ നെറുകയിലേക്ക് യാത്ര ചെയ്യും. അത്യന്തം ദുര്‍ഘടമായ കാനനപാതയില്‍ വനവാസികള്‍ ഏതുതരം പ്രതിഷേധം സ്വീകരിക്കുമെന്ന ആശങ്കയുണ്ട് വനപാലകര്‍ക്ക്. നൂറ്റാണ്ടുകള്‍ പിന്നിടുന്ന വിശ്വാസങ്ങളെ തകര്‍ക്കുന്നത് പൊറുക്കാനാവില്ലെന്ന് അവര്‍ പറയുന്നു.
സ്ത്രീകള്‍ക്ക് അതിരുമലയില്‍ വനംവകുപ്പ് പ്രത്യേക താമസ സൗകര്യം ഒരുക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ക്കും അഗസ്ത്യമല കയറാമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. അഗസ്ത്യരുടെ പര്‍ണ്ണശാല സ്ത്രീസ്പര്‍ശം ഏല്ക്കരുതെന്നത് വനവാസികളുടെ നിഷ്ഠയാണ്. ഇതു കാരണം വനം വകുപ്പ് പൊതുവെ അഗസ്ത്യ മലയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നല്കാറില്ലായിരുന്നു.
കിലോമീറ്ററുകളോളം ചെങ്കുത്തായ മലകളും വന്യമൃഗങ്ങളും നിറഞ്ഞ യാത്രയ്ക്ക് സ്ത്രീകളും താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ കുറേ നാളുകളായി ആചാരലംഘനത്തിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തിട്ടുള്ള ചില സ്ത്രീ സംഘങ്ങള്‍ നടത്തിയ നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടയാക്കിയത്.
അഗസ്ത്യാര്‍കൂടത്തിന്റെ ബേസ് ക്യാമ്പായ അതിരുമലവരെ സ്ത്രീ പ്രവേശത്തിന് വനം വകുപ്പ് മുന്‍പും അനുമതി നല്‍കിയിരുന്നു. എന്നാല്‍ മലയുടെ ഏറ്റവും മുകളില്‍ വരെ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് ഒരു കൂട്ടം യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: