എടത്വാ(ആലപ്പുഴ): ഓട്ടോറിക്ഷയില്‍ പോയ സഹോദരി തിരികെ എത്താതിരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ച് ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. തലവടി കളങ്ങര അമ്പ്രയില് പുത്തന്‍പറമ്പില്‍ അനിലാ (40)ണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ടിനാണ് സംഭവം.
രാവിലെ ഓട്ടോയില്‍ കയറിപ്പോയ പെണ്‍കുട്ടി രാത്രി വൈകിയും വീട്ടിലെത്താഞ്ഞതിനെ ചൊല്ലി സഹോദരനും സുഹൃത്തും അനിലിന്റെ വീട്ടിലെത്തി ചോദ്യംചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിയെ തിരികെ അമ്പ്രയില് പാലത്തില്‍ ഇറക്കിയെന്ന് അനില്‍ പറഞ്ഞെങ്കിലും സഹോദരനും സുഹൃത്തും വിശ്വസിക്കാതെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
അനിലിനെ എടത്വാ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. അനിലിന്റെ ശരീരത്ത് ആറോളം കുത്തും, അഞ്ചോളം വെട്ടും ഏറ്റിരുന്നു. അനിലിന്റെ അലര്‍ച്ച കേട്ട് ഓടിയെത്തിയ ഭാര്യ സന്ധ്യയ്ക്കും വെട്ടേറ്റു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ധ്യ ഏഴ് മാസം ഗര്‍ഭിണിയാണ്.
കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ കൊച്ചുപറമ്പില്‍ കെവിന് (19), ഇരുപ്പൂട്ടില്ചിറ അമല്‍ (അപ്പു-22) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആലപ്പുഴയില്‍ നിന്നെത്തിയ വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്ക്വോഡും പരിശോധന നടത്തി. എടത്വാ എസ്ഐ സിസില്‍ ക്രിസ്റ്റില്‍ രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കാണാതായ പെണ്‍കുട്ടി ഇന്നലെ പുലര്‍ച്ചെ തിരികെ എത്തിയെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: