ന്യൂദല്‍ഹി: അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയതിന് പ്രത്യുപകാരമായാണ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ. സിക്രിയെ ലണ്ടന്‍ ആസ്ഥാനമായുള്ള കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്‍ബിട്രല്‍ ട്രിബ്യൂണല്‍ (സിഎസ്എടി) അംഗമായി നിയമിക്കാന്‍ കേന്ദ്രം തീരുമാനിച്ചതെന്ന വാര്‍ത്ത വ്യാജം.
2018 ഡിസംബര്‍ പതിനൊന്നായിരുന്നു സിഎസ്എടി അംഗത്തെ നിര്‍ദേശിക്കാനുള്ള അവസാന തീയതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുമായി ആലോചിച്ച് ഡിസംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ സിക്രിയെ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിന് സിക്രിയുടെ വാക്കാലുള്ള അനുമതിയും തേടിയിരുന്നു. അലോക് വര്‍മയുടെ വിഷയം തീരുമാനിക്കാനുള്ള സമിതിയിലേക്ക് സിക്രിയെ ചീഫ് ജസ്റ്റിസ് നിയമിച്ചത് ഈ മാസം ഒന്‍പതിനും. ഒരു മാസത്തെ വ്യത്യാസത്തിലുണ്ടായ പരസ്പര ബന്ധമില്ലാത്ത രണ്ടു വിഷയങ്ങളെ കൂട്ടിക്കെട്ടി വ്യാജ വാര്‍ത്ത ചമയ്ക്കുകയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍. വിവാദമുയര്‍ന്നതോടെ കോമണ്‍വെല്‍ത്ത് പദവിയിലേയ്ക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ. സിക്രി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.
സിബിഐ ഡയറക്ടര്‍ ചുമതല വര്‍മയ്ക്കു തിരിച്ചു നല്കിയ സുപ്രീം കോടതി, വര്‍മയ്ക്കെതിരായ അഴിമതി പരാതിയില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതി തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ സമിതിയിലേക്ക് ചീഫ് ജസ്റ്റിസാണ് തനിക്ക് പകരം സിക്രിയെ ചുമതലപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രീംകോടതിയില്‍ ഏറ്റവും സീനിയറായ ജഡ്ജിയാണ് സിക്രി. ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നതിനാല്‍ വര്‍മ ഡയറക്ടര്‍ സ്ഥാനത്ത് തുടരേണ്ടെന്ന് യോഗത്തില്‍ പ്രധാനമന്ത്രിയും സിക്രിയും നിലപാടെടുത്തു. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വിയോജിപ്പോടെ വര്‍മയെ സ്ഥാനത്തുനിന്നും ഒഴിവാക്കി. കോണ്‍ഗ്രസ്സിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്നതാണ് സിക്രിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ ഏതാനും മാധ്യമങ്ങളെ പ്രേരിപ്പിച്ചത്.
ജസ്റ്റിസ് സിക്രിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്കിയ മാധ്യമങ്ങളുടെ നടപടിയും അതിനെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടും സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയില്‍ വ്യാപക അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: