ബെംഗളുരു: കര്‍ണാടകയില്‍ ജനതാദള്‍-കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടി. രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ കൂറുമാറി. കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്‍വലിച്ചു. ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് ഇവര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
എച്ച്. നാഗേശ്, ആര്. ശങ്കര്‍ എന്നീ എംഎല്‍എമാരാണ് പിന്തുണ പിന്‍വലിച്ചത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ഇവര്‍ അറിയിച്ചു. എന്നാല്‍ തങ്ങള്‍ക്ക് വേണ്ടത്ര അംഗബലമുണ്ടെന്നും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു.
മുളബാഗ് മണ്ഡലത്തില്‍ നിന്നുമാണ് എച്ച്.നാഗേഷ് മത്സരിച്ചത്.6715 വോട്ടുകള്‍ക്കാണ് അദ്ദേഹം മണ്ഡലത്തില്‍ വിജയം നേടിയത്. കെപിജെപി പാര്‍ട്ടിയുടെ നേതാവാണ് ശങ്കര്‍. സംസ്ഥാനത്തെ വനം മന്ത്രികൂടിയായിരുന്നു ശങ്കര്‍. എന്നാല്‍ അടുത്തിടെ നടന്ന മന്ത്രിസഭാ വികസനത്തില്‍ ശങ്കര്‍ തഴയപ്പെട്ടിരുന്നു.
രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ ഭരണപക്ഷത്തിന് 116 പേരുടെ പിന്തുണ മാത്രമാണ് അവശേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: