തിരുവനന്തപുരം: മുണ്ടുടുത്ത് ഷാള്‍ അണിഞ്ഞ് കേരളീയ വേഷത്തില്‍ ശ്രീപദ്മനാഭനെ വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ വൈകിട്ട് 7.40 നാണ് നരേന്ദ്രമോദി ക്ഷേത്രത്തിലെത്തിയത്. റോഡിനിരുവശവും പ്രധാനമന്ത്രിയെ കാണാന്‍ പതിനായിരങ്ങളാണ് അണിനിരന്നത്. റോഡില്‍ അണിനിരന്ന ജനങ്ങളെയും ബിജെപി പ്രവര്‍ത്തകരേയും കൈവീശി കാണിച്ചാണ് പ്രധാനമന്ത്രി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലേയ്ക്ക് പ്രവേശിച്ചത്.
ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തോടൊപ്പമെത്തിയ പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്, എംപിമാരായ വി.മുരളീധരന്, സുരേഷ് ഗോപി, ശശിതരൂര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന് പിള്ള, ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
സ്വദേശി ദര്ശന് പദ്ധതിയുടെ ശിലാഫലകം അദ്ദേഹം അനാവരണം ചെയ്തു. തുടര്‍ന്ന് തന്ത്രി മഠത്തിലെത്തിയ പ്രധാനമന്ത്രി കേരളീയ വേഷമണിഞ്ഞ് ക്ഷേത്ര പടവുകള്‍ കയറി. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന്, വി.മുരളീധരന്, സുരേഷ് ഗോപി, അഡ്വ.പി.എസ് ശ്രീധരന് പിള്ള തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം അനുഗമിച്ചു. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് ക്ഷേത്രത്തിലേക്ക് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ശ്രീപദ്മനാഭനെ വണങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി 8.05ന് കിഴക്കേനടയിലൂടെ ക്ഷേത്രത്തിന് പുറത്തെത്തി. ശരണംവിളികളോടെയാണ് ജനങ്ങള്‍ വരവേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: