കണ്ണൂര്‍: പെരളശ്ശേരിയില്‍ എകെജി സ്മാരകം നിര്‍മിക്കാന്‍ പത്ത് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താനാവാത്ത സമയത്ത് സ്മാരകത്തിന് 10 കോടി അനുവദിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രളയദുരന്തം ചൂണ്ടിക്കാട്ടി ഇത്തവണ ഓണാഘോഷമടക്കമുളള പരിപാടികള്‍ വെട്ടിക്കുറച്ചിരുന്നു. കൂടാതെ സ്കൂള്‍ കലോത്സവം, ചലച്ചിത്രോത്സവം തുടങ്ങി സംസ്ഥാനത്തെ എല്ലാ സാംസ്കാരിക പരിപാടികളും ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കിയായിരുന്നു നടത്തിയത്. സ്കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും നിര്‍ബന്ധിച്ച് പ്രളയ ദുരിതാശ്വാസത്തിന് പണം പിരിച്ച സര്‍ക്കാരാണ് സ്വന്തം നേതാവിന് വേണ്ടി ഖജനാവില്‍ നിന്നും പണമെടുത്ത് സ്മാരകം പണിയാന്‍ തീരുമാനമെടുത്തിരിക്കുന്നതെന്നത് സമൂഹമധ്യത്തിലും സജീവ ചര്‍ച്ചയായിരിക്കുകയാണ്. എകെജിയുടെ പേരില്‍ വായനശാലകളും സഹകരണ ആശുപത്രികളുമടക്കമുള്ള നൂറുകണക്കിന് സ്ഥാപനങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ത്തന്നെ ഉണ്ടായിരിക്കെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്മാരകത്തിന് സ്ഥലം വാങ്ങാന്‍ സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചതെന്തിനാണെന്ന ചോദ്യമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.
2016ല്‍ സംസ്ഥാനത്തിന്റെ അധികാരമേറ്റെടുത്ത ശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യമായി അവതരിപ്പിച്ച ബജറ്റില്‍ മഹാത്മാ അയ്യങ്കാളി, ശ്രീനാരായണ ഗുരു എന്നിവരടക്കമുളള നിരവധി മഹദ് വ്യക്തിത്വങ്ങളുടെ പേരില്‍ എല്ലാ ജില്ലകളിലും സാംസ്കാരിക കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവയില്‍ ഒരു സ്മാരക സാംസ്കാരിക കേന്ദ്രത്തിന്റെയും പ്രാഥമിക നടപടികള്‍ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതിനിടയിലാണ് സിപിഎം നേതാവായ എകെജിയുടെ സ്മാരകം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തിടുക്കം കാട്ടുന്നതെന്നതും ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.
എകെജി സ്മാരകത്തിന് പത്തുകോടി രൂപ അനുവദിച്ച് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. കണ്ണൂര്‍ മക്രേരി വില്ലേജില്‍ അഞ്ചരക്കണ്ടി പുഴക്ക് സമീപത്തായി മൂന്ന് ഏക്കര്‍ ഇരുപത്തൊന്ന് സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങുന്നതിനാണ് പണം അനുവദിച്ചിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: