കോട്ടയം: ശബരിമല യുവതീ പ്രവേശന വിവാദത്തോടെ ഇടതു തീവ്രവാദ സംഘടനകള്‍ ശക്തിയാര്‍ജ്ജിച്ചതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. വിഘടിച്ചുനിന്ന മാവോയിസ്റ്റ,് നക്സല്‍ സംഘടനകള്‍ക്ക് ഒരുമിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത്. കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ഇവരുടെ നീക്കം. തീവ്ര ഇടതുപക്ഷ സംഘടനകള്‍ നഗരങ്ങളിലെ പോസ്റ്ററുകളില്‍ ഒതുങ്ങിനില്‍ക്കുമ്പോഴാണ് ശബരിമല യുവതീപ്രവേശന വിവാദം അവര്‍ക്ക് കച്ചിത്തുരുമ്പായത്. അര്‍ബന്‍ നക്സലുകള്‍ എന്ന് സംശയിക്കപ്പെടുന്നവരും ഇവര്‍ക്ക് വേണ്ടി പരസ്യമായി രംഗത്ത് വന്നു. പിണറായി സര്‍ക്കാരിന്റെ പിടിവാശിയും സമീപനവും മാവോയിസ്റ്റ് സംഘടനകള്‍ക്ക് കേരളത്തില്‍ വളക്കൂറുള്ള മണ്ണ് ഒരുക്കിയെന്നാണ് കേന്ദ്ര ഏജന്‍സികളുടെ വിശകലനം.
വിദേശ സഹായത്തോടെ രാജ്യത്ത് അസ്വസ്ഥതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയാണ് തീവ്ര ഇടതുപക്ഷ സംഘടനകള്‍ ചെയ്യുന്നത്. മുന്‍കാലങ്ങളില്‍ സിപിഎം ഇത്തരം സംഘടനകളെ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ ശബരിമല യുവതീപ്രവേശന വിവാദത്തോടെ പിണറായി വിജയന് ഇത്തരം തീവ്രസ്വഭാവമുള്ള സംഘടനകള്‍ക്ക് പ്രിയപ്പെട്ടവനായി. ഇതിന്റെ ഭാഗമായിട്ടായിരുന്നു ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ ഉദ്ഘാടകനായി മുഖ്യമന്ത്രിയെ നിശ്ചയിച്ചതും. തീവ്രസ്വഭാവമുള്ള സംഘടനകളുടെ പരിപാടിയില്‍ നിന്ന് അവസാന നിമിഷമാണ് മുഖ്യമന്ത്രി പിന്‍വാങ്ങിയത്.
അസംഘടിതരായിരുന്ന മാവോയിസ്റ്റ് നക്സല്‍ പ്രസ്ഥാനങ്ങള്‍ ശബരിമലയുടെ പശ്ചാത്തലത്തില്‍ സജീവമാകുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. തീവ്ര ഇടതുപക്ഷ സംഘടനകള്‍ ഹിന്ദു വിശ്വാസത്തിനെതിരെ മാത്രമാണ് യുദ്ധം പ്രഖ്യാപിക്കുന്നത്. ഈ സംഘടനകള്‍ക്ക് വിദേശസഹായങ്ങള്ക്ക് പുറമെ ചില മുസ്ലിം സംഘടനകളും സാമ്പത്തിക സഹായം നല്കുന്നു. തീവ്ര ഇടതുപക്ഷ നേതാക്കളുടെ ആഡംബര ജീവിതവും വന്‍ തോതില്‍ പണം ചെലവഴിച്ചുള്ള പരിപാടികളും ഇത് സൂചിപ്പിക്കുന്നുണ്ട്.
ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ഏറെക്കാലമായിട്ടുള്ള ആവശ്യമാണ്. ജനകീയ പ്രശ്നങ്ങളുടെ മുന്നില്‍ മുഖംമൂടിയണിഞ്ഞ് എത്തുന്ന ഇവരുടെ ലക്ഷ്യം രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്നതാണ്. ഒരുവിഭാഗം മാധ്യമ പ്രവര്‍ത്തകരുടെ പിന്തുണയും ഈ സംഘടനകള്‍ക്ക് ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: