ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല. കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലെ വനിതാ ജഡ്ജി ഇന്ദു മല്‍ഹോത്ര ചികിത്സാ അവധിയില്‍ പോയതിനെ തുടര്‍ന്നാണ് കേസ് നീട്ടിവച്ചതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അറിയിച്ചു. യുവതീപ്രവേശനത്തെ എതിര്‍ത്ത് വിധി പ്രസ്താവിച്ചത് ഇന്ദു മല്‍ഹോത്രയാണ്.
ശബരിമല കേസിലെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും 22ന് തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹര്‍ജി പരിഗണിക്കുമ്പോഴുള്ള നടപടികള്‍ റെക്കോര്‍ഡ് ചെയ്യണമെന്നും തല്‍സമയ സംപ്രേക്ഷണം വേണമെന്നുമുള്ള അഡ്വ. മാത്യു നെടുമ്പാറയുടെ ഹര്‍ജി ഇന്നലെ പരിഗണിക്കവേയാണ് 22ന് കേസ് എടുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയില്ലാതെ ഭരണഘടനാ ബെഞ്ച് ചേരാനാവില്ല. എന്നാല്‍ അവധി കഴിഞ്ഞ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്ന് തിരികെ ജോലിയില്‍ പ്രവേശിക്കും എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.
അമ്പതിലധികം പുനഃപരിശോധനാ ഹര്‍ജികളും ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജിയും ഹൈക്കോടതി ഇടപെടലിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ട്രാന്‍സ്ഫര്‍ ഹര്‍ജിയും എല്ലാം 22ന് ഒരുമിച്ച് പരിഗണിക്കാനിരുന്നതാണ്. വിധിക്കെതിരായ റിട്ട് ഹര്‍ജികളും തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജികളും കോടതിയുടെ പരിഗണനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: