കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വനിതാ മതിലില്‍ കുടുംബത്തോടെ പങ്കെടുക്കാത്ത നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റിന്റെ സര്‍ക്കുലര്‍. ജില്ലാ കമ്മറ്റികള്‍ക്കാണ് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.
വനിതാ മതില് പരാജയപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും നല്കിയ റിപ്പോര്‍ട്ടില്‍ ബ്രാഞ്ച് മുതലുള്ള നേതാക്കളുടെ കുടുംബങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നാണ് അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് നേതാക്കള്‍ക്കെതിരെ നടപടി തേടി സെക്രട്ടേറിയറ്റ് സര്‍ക്കുലര്‍ ഇറക്കിയത്.
പാര്‍ട്ടിയില്‍ നിന്ന് പ്രതിഫലം പറ്റുന്ന നേതാക്കളുടെ കുടുംബങ്ങള്‍ പോലും വനിതാ മതിലില്‍ നിന്ന് വിട്ടുനിന്നത് പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത് വര്‍ഗ ബഹുജന സംഘടനകളിലെ സംസ്ഥാന നേതൃത്വത്തിലുള്ള പലരുടെയും കുടുംബം വനിതാ മതില് ബഹിഷ്കരിച്ചിരുന്നു. കുടുംബങ്ങളെ പങ്കെടുപ്പിക്കാത്ത ബ്രാഞ്ച് സെക്രട്ടറിമാര്‍ ലോക്കല്‍ ഏരിയ കമ്മിറ്റിയംഗങ്ങള്‍ ജില്ല സെക്രേട്ടറിയറ്റ്, ജില്ല കമ്മിറ്റിയംഗങ്ങള്‍. സംസ്ഥാന സമിതിയംഗങ്ങള്‍ എന്നിവരുടെ ലിസ്റ്റ് തയാറാക്കി അതാത് തലത്തില്‍ നടപടി എടുക്കാനാണ് സര്‍ക്കുലറിലെ നിര്‍ദേശം.
മനുഷ്യച്ചങ്ങലയും മതിലും ഒറ്റയ്ക്ക് സംഘടിപ്പിച്ചിട്ടുള്ള സിപിഎം ശബരിമല വിഷയത്തില്‍ നൂറ്റിയാറ് സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച വനിതാ മതില് പരാജയപ്പെട്ടതും ശബരിമല കര്‍മസമിതി നടത്തിയ അയ്യപ്പജ്യോതിയിലെ വന്‍ ജനപങ്കാളിത്തവും പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. ഇതേത്തുടര്‍ന്നാണ് നിസ്സഹകരിച്ച നേതാക്കള്‍ക്കെതിരെ നടപടിക്ക് പാര്‍ട്ടി തയാറാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: