തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചില്‍ ആക്രമണം നടത്തിയ എന്‍ജിഒ യൂണിയന് നേതാക്കളായ പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാരും യൂണിയനും കിണഞ്ഞ് പരിശ്രമിച്ചിട്ടും വിജയം കണ്ടില്ല. ബാങ്ക് അധികൃതര്‍ പരാതിയില്‍ ഉറച്ച് നിന്നതോടെ പ്രതികളെ പോലീസിന് മുന്നില്‍ ഹാജരാക്കി.
എന്‍ജിഒ യൂണിയന് സംസ്ഥാന ജില്ലാ നേതാക്കളായ സുരേഷ് ബാബു, സുരേഷ്, ശ്രീവത്സന്‍ (ട്രഷറി ഡയറക്ടറേറ്റ്), ബിജു രാജ് (ആരോഗ്യവകുപ്പ്), അനില്‍ കുമാര്‍ (സിവില്‍ സപ്ലൈസ്), വിനുകുമാര്‍ എന്നിവരാണ് തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
എന്‍ജിഒ യൂണിയന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, എന്‍ജിഒ യൂണിയന് തൈക്കാട് ഏരിയാ സെക്രട്ടറി അശോകന് എന്നിവര്‍ നേരത്തെ കീഴടങ്ങിയിരുന്നു. മലയിന്‍കീഴ് സ്വദേശി സുരേഷ് ബാബുവും നെയ്യാറ്റിന്‍കര സ്വദേശി സുരേഷുമാണ് ബാങ്ക് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. എന്‍ജിഒ യൂണിയന് സംസ്ഥാന കമ്മിറ്റി അംഗവും വാണിജ്യ നികുതി കമ്മീഷണര്‍ ഓഫീസിലെ ഇന്‍സ്പെക്ടറുമാണ് സുരേഷ് ബാബു. ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെ ഇന്‍സ്പെക്ടറാണ് സുരേഷ്.
ബാങ്ക് ആക്രമിച്ച പ്രതികള്‍ തിരുവനന്തപുരത്തുണ്ടെന്ന് പോലീസിന് അടുത്ത ദിവസം തന്നെ സൂചന ലഭിച്ചിരുന്നു. എന്നാല്‍ യാതൊരു കാരണവശാലും പിടികൂടരുതെന്ന് സിപിഎമ്മില്‍ നിന്ന് പോലീസിന് നിര്‍ദേശം ലഭിച്ചു. ബാങ്ക് അധികൃതരുമായി എന്‍ജിഒ യൂണിയനും സിപിഎമ്മും ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. കേസില്‍ നിന്ന് പിന്തിരിയണമെന്നും നഷ്ടപരിഹാരം നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ പിന്തിരിയില്ലെന്ന് ബാങ്ക് നിലപാടെടുത്തു. ഇതോടെയാണ് സിപിഎമ്മും എന്‍ജിഒ യൂണിയനും വെട്ടിലായത്.
സിസിടിവി ക്യാമറയില്‍ അക്രമികളുടെ ദൃശ്യങ്ങള്‍ വ്യക്തമായിരുന്നിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നു. തുടര്‍ന്ന് പ്രതികളെ കിട്ടണമെന്ന നിലപാടില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉറച്ച നിലപാടെടുത്തതോടെയാണ് പ്രതികളെ ഹാജരാക്കിയത്.
പ്രതികളെ ഓഫീസുകളില്‍ പ്രവേശിപ്പിക്കരുതെന്ന് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത് മാത്രമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ആദ്യനടപടി. ആക്രമണത്തില്‍ ബാങ്കിന് ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കമ്പ്യൂട്ടര്‍, ലാന്ഡ്ഫോണ്, മൊബൈല്‍ ഫോണ്‍, ടേബിള്‍ ഗ്ലാസ് എന്നിവ അക്രമികള്‍ നശിപ്പിക്കുകയും വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: