അഡ്ലെയ്ഡ്: കീറിപ്പറിഞ്ഞ മധ്യനിരയെ തുന്നിക്കെട്ടി വിരാട് കോഹ്ലിയും സംഘവും അഡ്ലെയ്ഡില് പോരിനിറങ്ങിയപ്പോള്‍ വിജയം ഇന്ത്യയ്ക്കൊപ്പം. ടെസ്റ്റ് ക്രിക്കറ്റിലെ സമ്മോഹന നേട്ടത്തിന് തുടക്കം നല്കിയ അഡ്ലെയ്ഡ് ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ജീവശ്വാസം പകര്‍ന്നു. രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ ആറു വിക്കറ്റിന് കീഴടക്കി മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പത്തിനൊപ്പം (1-1). സ്കോര്‍: ഓസ്ട്രേലിയ – 298/9 (50), ഇന്ത്യ – 299/4 (49.2).
ഏകദിന ക്രിക്കറ്റിലെ 39ാം സെഞ്ചുറി കുറിച്ച് മുന്നില്‍ നിന്ന് നയിച്ച വിരാട് കോഹ്ലിയും (104), ഫിനിഷറെന്ന തന്റെ കീര്‍ത്തി തീരെ മങ്ങിയിട്ടില്ലെന്ന് എം.എസ്. ധോണിയും (55 നോട്ടൗട്ട്) തെളിയിച്ചപ്പോള്‍ അഡ്ലെയ്ഡ് ഓവലില്‍ ഉയര്‍ന്നത് ത്രിവര്‍ണം. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഭേദപ്പെട്ട തുടക്കം നല്കിയപ്പോള്, മധ്യനിരയില്‍ അമ്പാട്ടി റായുഡുവും, സമീപകാലത്ത് മികച്ച ഫിനിഷറെന്ന പേര് സ്വന്തമാക്കിയ ദിനേശ് കാര്‍ത്തിക്കും തങ്ങളുടെ റോള്‍ ഭംഗിയാക്കി. ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിച്ച ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറി (131) പാഴായി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് തുടക്കം പാളി. നായകന് ആരോണ്‍ ഫിഞ്ച് ആറു റണ്‍സിനും അലക്സ് കാരി 18 റണ്‍സിനും പുറത്ത്. എന്നാല്‍, ഷോണ്‍ മാര്‍ഷിന്റെ കരുത്തിലാണ് ഓസീസ് പിടിച്ചുകയറിയത്. 123 പന്തില്‍ നിന്ന് 11 ഫോറുകളുടെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെയാണ് മാര്‍ഷ് 131 റണ്‍സടിച്ചത്. ഓള്‍റൗണ്ടര്‍മാരായ ഗ്ലന്‍ മാക്സ്വെലും, മാര്‍കസ് സ്റ്റോയ്നിസും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ ഓസീസ് സ്കോര്‍ മുന്നൂറിനടുത്തെത്തി. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ 45 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു. മുഹമ്മദ് ഷമിക്ക് മൂന്നു വിക്കറ്റ്.
മറുപടി തുടങ്ങിയ ഇന്ത്യയ്ക്ക് രോഹിതും (42), ശിഖര്‍ ധവാനും (32) കരുതലോടെ തുടങ്ങി. ആദ്യ വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു. രണ്ട് വീതം ഫോറും സിക്സും നേടി അര്‍ധശതകത്തിലേക്ക് കുതിച്ച രോഹിതിനെ സ്റ്റോയ്നിസ് ഹാന്‍ഡ്സ്കോമ്പിന്റെ കൈയിലെത്തിച്ചു. പിന്നീട് വിരാട് കളിയേറ്റെടുക്കുകയായിരുന്നു. അഞ്ച് ഫോറും രണ്ട് സിക്സും പറത്തിയാണ് വിരാട് മൂന്നക്കം തികച്ചത്. മെല്ലെപ്പോക്കിന് വലിയ വിമര്‍ശനമേറ്റു വാങ്ങിയ ധോണിയുടെ മറുപടിയായിരുന്നു പിന്നീട് കണ്ടത്. വിരാടിന്റെ വീഴ്ചയ്ക്കു ശേഷം മത്സരം ഇന്ത്യയില്‍ നിന്ന് അകന്നെന്നു തോന്നിച്ചിടത്തു നിന്ന് ധോണി, കാര്‍ത്തിക്കിനൊപ്പം (25 നോട്ടൗട്ട്) ചേര്‍ന്ന് മത്സരം തിരിച്ചുകൊണ്ടു വന്നു. വിരാട് കോഹ്ലിയാണ് കളിയിലെ താരം. 18ന് മെല്‍ബണിലാണ് പരമ്പരയിലെ അവസാന ഏകദിനം.
സ്കോര്‍ബോര്‍ഡ് ഓസ്ട്രേലിയ
അലക്സ് കാരി സി ധവാന് ബി ഷമി 18, ആരോണ്‍ ഫിഞ്ച് ബി ഭുവനേശ്വര്‍ 6, ഉസ്മാന് ഖവാജ റണ്ണൗട്ട് (ജഡേജ) 21, ഷോണ്‍ മാര്‍ഷ് സി ജഡേജ ബി ഭുവനേശ്വര്‍ 131, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് സ്റ്റംപ്ഡ് ധോണി ബി ജഡേജ 20, മാര്‍കസ് സ്റ്റോയ്നിസ് സി ധോണി ബി ഷമി 29, ഗ്ലെന്‍ മാക്സ്വെല് സി കാര്‍ത്തിക് ബി ഭുവനേശ്വര്‍ 48, ജൈ റിച്ചാര്ഡ്സണ് സി ധവാന് ബി ഷമി 2, നഥാന്‍ ലിയോണ്‍ നോട്ടൗട്ട് 12, പീറ്റര്‍ സിഡില്‍ സി വിരാട് ബി ഭുവനേശ്വര്‍ 0, ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫ് നോട്ടൗട്ട് 1, എക്സ്ട്രാസ് 10, ആകെ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 298.
വിക്കറ്റ് വീഴ്ച: 1-20, 2-26, 3-82, 4-134, 5-189, 6-283, 7-283, 8-286, 9-286.
ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 10-0-45-4, മുഹമ്മദ് ഷമി 10-0-58-3, മുഹമ്മദ് സിറാജ് 10-0-76-0, കുല്‍ദീപ് യാദവ് 10-0-66-0, രവീന്ദ്ര ജഡേജ 10-1-49-1.
ഇന്ത്യ
രോഹിത് ശര്‍മ സി ഹാന്‍ഡ്സ്കോമ്പ് ബി സ്റ്റോയ്നിസ് 43, ശിഖര്‍ ധവാന് സി ഖവാജ ബി ബെഹ്റെന്‍ഡോര്‍ഫ് 32, വിരാട് കോഹ്ലി സി മാക്സ്വെല് ബി റിച്ചാര്ഡ്സണ് 104, അമ്പാട്ടി റായുഡു സി സ്റ്റോയ്നിസ് ബി മാക്സ്വെല് 24, എം.എസ്. ധോണി നോട്ടൗട്ട് 55, ദിനേശ് കാര്‍ത്തിക് നോട്ടൗട്ട് 25, എക്സ്ട്രാസ് 16, ആകെ 49.2 ഓവറില്‍ നാല് വിക്കറ്റിന് 299.
വിക്കറ്റ് വീഴ്ച: 1-47, 2-101, 3-160, 4-242.
ബൗളിങ്: ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫ് 8.2-1-52-1, ജൈ റിച്ചാര്ഡ്സണ് 10-0-59-0, പീറ്റര്‍ സിഡില്‍ 8-0-58-0, നഥാന്‍ ലിയോണ്‍ 10-0-59-0, മാര്‍ക്കസ് സ്റ്റോയ്നിസ് 9-0-46-1, ഗ്ലെന്‍ മാക്സ്വെല് 4-0-16-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: