സൂരത്ത്: യുവരാജ് പൊഖാരണും സാക്ഷി അഗര്‍വാളും ഈ മാസം ഇരുപത്തിരണ്ടിനു വിവാഹിതരാവുന്നു എന്ന വാചകത്തില്‍ അസാധാരണമായി ഒന്നുമില്ല. എന്നാല്‍ അവരുടെ വിവാഹ ക്ഷണപത്രിക കിട്ടിയവര്‍ അമ്പരന്നു. ഒരു വശത്താകെ റഫാല്‍ ആയുധ ഇടപാടിന്റെ വസ്തുതകള്‍ അക്കമിട്ടു നിരത്തിയിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകരായ യുവരാജും സാക്ഷിയും ഒന്നു തീരുമാനിച്ചിരുന്നു. അവരുടെ വിവാഹവും മോദിയോടുള്ള ആരാധനയുടെ അടയാളമാവണം. സൂറത്തിലെ വ്യവസായ കുടുംബത്തില്‍ നിന്നുള്ള യുവരാജ് ആ നഗരത്തില്‍ത്തന്നെ സ്വന്തമായി ബിസിനസ് സംരംഭം ആരംഭിച്ചിരിക്കുകയാണ്.
പ്രത്യേകിച്ച് വിവാഹസമ്മാനമൊന്നും വേണ്ടെന്ന് ക്ഷണപത്രികയുടെ ആദ്യ പേജില്‍ പറയുന്നു. നമോ ആപ്പിലൂടെ ബിജെപിക്കു നല്കുന്ന സംഭാവനകളും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കായി രേഖപ്പെടുത്തുന്ന വോട്ടുമായിരിക്കും ഞങ്ങള്‍ക്കുള്ള സമ്മാനം എന്നും കുറിച്ചിരിക്കുന്നു. മറുവശത്ത് ശാന്തരായിരിക്കൂ, നമോയെ വിശ്വസിക്കൂ എന്ന തലക്കെട്ടിലാണ് റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള വസ്തുതകള്‍ ചേര്‍ത്തിരിക്കുന്നത്.
കോണ്‍ഗ്രസ്, പ്രത്യേകിച്ച് രാഹുല്‍ഗാന്ധി റഫാല്‍ ഇടപാടില്‍ മോദിക്കെതിരെ ഉന്നയിക്കുന്ന വ്യാജപ്രചരണത്തെ തുറന്നു കാട്ടുകയാണ് ലക്ഷ്യമെന്ന് യുവരാജ് പറയുന്നു. ക്ഷണപത്രിക കിട്ടിയവര്‍ മാത്രമല്ല അതേക്കുറിച്ച് അറിഞ്ഞവരും തന്നെ വിളിച്ചുകൊണ്ടിരിക്കുന്നു. ആശംസകള്‍ നേരുന്നു. അറുനൂറോളം പേരെയാണ് വിവാഹത്തിനു ക്ഷണിച്ചത്. എന്നാല്‍ ക്ഷണപത്രികയെക്കുറിച്ച് അറിഞ്ഞ് മറ്റുള്ളവരും വിളിച്ച് അവരും നേരിട്ടെത്തി ആശംസകള്‍ അറിയിക്കുമെന്നു പറഞ്ഞിരിക്കുന്നു.
അതിരാവിലെ ഉണര്‍ന്ന് ഈ രാജ്യത്തിനു വേണ്ടി നിരന്തരം പ്രയത്നിക്കുന്ന മോദിജി സൂപ്പര്‍മാനാണ്, സാക്ഷി തന്റെ ആരാധന ആവേശത്തോടെ പ്രകടിപ്പിക്കുന്നു. യുവാക്കളുടെ പ്രചോദനമാണ് അദ്ദേഹം. യുവത്വത്തിന്റെ പ്രതീകമായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്, സാക്ഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: