പ്രയാഗ്രാജ്: മകരസംക്രാന്തി ദിനത്തില്‍ ത്രിവേണി സംഗമത്തില്‍ ഭക്തലക്ഷങ്ങള്‍ സ്നാനം ചെയ്ത് കുംഭമേളയ്ക്ക് തുടക്കംകുറിച്ചു. ഇന്നലെ പുലര്‍ച്ചയോടെ ഗംഗ, യമുന, സരസ്വതി സംഗമത്തിലാണ് സ്നാനം നടന്നത്. ആറ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അര്‍ദ്ധകുംഭമേളയില്‍ പങ്കെടുക്കാന്‍ ലക്ഷങ്ങളാണ് പ്രയാഗ്രാജിലേക്കെത്തുന്നത്.
ഇന്നലെ രാവിലെ തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രയാഗ്രാജിലെത്തി ഗംഗയില്‍ മുങ്ങി പുണ്യം നേടി.
ത്രിവേണി സംഗമത്തിലെ സ്നാനത്തിന് ശേഷം സ്മൃതി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കുംഭമേളയിലെ പുണ്യസ്നാനത്തില്‍ പങ്കെടുക്കുന്ന ആദ്യത്തെ വിഐപിയാണ് സ്മൃതി.
കുംഭമേളയുടെ ചരിത്രത്തില്‍ ആദ്യമായി ട്രാന്സ്ജന്ഡര് വിഭാഗത്തിന്റെ അഖാഡയും ഇത്തവണ പങ്കെടുത്തു. ലക്ഷ്മി നാരായണ്‍ ത്രിപാഠിയുടെ നേതൃത്വത്തില്‍ മുംെൈബെയിലുള്ള ട്രാന്സ്ജന്ഡര് വിഭാഗത്തിന്റെ ആശ്രമമായ കിന്നര അഖാഡയില്‍നിന്നുള്ളവരാണ് പുണ്യസ്നാനത്തില്‍ പങ്കാളികളായത്.
ജനുവരി 15 മുതല്‍ മാര്‍ച്ച് നാല് വരെ അമ്പത് ദിവസമാണ് കുംഭമേള നടക്കുക. പന്ത്രണ്ട് കോടിയോളം ജനങ്ങള്‍ പുണ്യസ്നാനത്തില്‍ പങ്കെടുക്കാനെത്തുമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കനത്ത സുരക്ഷയാണ് യുപി സര്‍ക്കാര്‍ പ്രയാഗ്രാജില് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഇരുപതിനായിരത്തോളം പോലീസുകാരെയും അര്ദ്ധസൈനികരെയുമാണ് വിന്യസിച്ചിരിക്കുന്നത്.
ആയിരത്തി എഴുന്നൂറ് ഏക്കറിലായി നടന്നുകൊണ്ടിരുന്ന അര്‍ധകുംഭമേള തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ഇത്തവണ മൂവായിരത്തി എഴുനൂറ് ഏക്കറിലായി വിന്യസിപ്പിച്ചിട്ടുണ്ട്. കുംഭമേളയില്‍ പങ്കെടുക്കാനെത്തുന്നഭക്തര്ക്ക് കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനസ്സിലാക്കുന്നതിനായി പ്രത്യേക കാലാവസ്ഥാ സര്‍വീസ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ഹര്‍ഷ വര്ധന് ഉദ്ഘാടനം ചെയ്തിരുന്നു.
പ്രസിഡന്റ് രാംനാഥ് കോവിന്ദും മേളയ്ക്കാശംസകളേകി ട്വിറ്ററില്‍ കുറിച്ചു. കുംഭമേള രാജ്യത്തെ ആത്മീയ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ്. മേള നടത്താന്‍ കേന്ദ്രവും യുപി സര്‍ക്കാരും നടത്തിയ അധ്വാനത്തെയും അദ്ദേഹം പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: