ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 137 പേര് കൊല്ലപ്പെട്ടു. ധാക്കയില്‍ നിന്ന് 30 കിലോമീറ്റര്‍ വടക്ക് സ്ഥിതിചെയ്യുന്ന തസ്രീന്‍ ഫാഷന്‍ ലിമിറ്റഡിലാണ് ശനിയാഴ്ച്ച രാത്രി തീപിടിത്തമുണ്ടായത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഏറെ പേരുടേയും നില അതീവ ഗുരുതരമാണ്.
വളരെ കുറച്ച് പേര് മാത്രമെ മരിച്ചിട്ടുള്ളുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ ഫാക്ടറിക്കുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഇന്നലെ ഏറെ വൈകിയും തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപകടം നടന്ന സമയത്ത് 2000ത്തിലധികം തൊഴിലാളികളാണ് ഫാക്ടറിക്കുള്ളില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ പ്രസിഡന്റ് സില്ലൂര്‍ റഹ്മാന് നടുക്കം രേഖപ്പെടുത്തി.
ഫാക്ടറിയുടെ താഴത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇത് പിന്നീട് മുകളിലത്തെ നിലയിലേക്കു കൂടി പടര്‍ന്നുപിടിക്കുകയായിരുന്നു. തീപിടിത്തമുണ്ടായപ്പോള്‍ തന്നെ തൊഴിലാളികളില്‍ പലരും താഴത്തെ നിലയിലേക്ക് ചാടാന്‍ ശ്രമിച്ചതും ഇതിനിടയിലുണ്ടായ തിക്കും തിരക്കും മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായി. അഞ്ചു മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ അണക്കാനായത്. ഫയര്‍ എഞ്ചിനുകളില്‍ വെള്ളം ഇല്ലാതായത് രക്ഷാപ്രവര്‍ത്തനം വൈകിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ, തൊഴിലാളികളുടെ ബന്ധുക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്ക് തര്‍ക്കവുമുണ്ടായി.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിരവധി ഫാക്ടറികള്‍ ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2010 ല്‍ ഇതേ പ്രദേശത്തെ ഒരു ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 25 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: