കണ്ണൂര്‍: കേരള ബാങ്ക് നടപ്പാക്കണമെങ്കില്‍ സര്‍ക്കാരിന് മുന്നില്‍ കടമ്പകളേറെ. സംസ്ഥാന സഹകരണബാങ്കും 14 ജില്ലാ ബാങ്കുകളും ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുവഴി ജില്ലാ ബാങ്കുകള്‍ മുഴുവന്‍ പാര്‍ട്ടിയുടെ കീഴിലെത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം.
ഇതിന് ജില്ലാ ബാങ്ക് അംഗങ്ങളുടെ പൊതുയോഗം വിളിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കണം. എന്നാല്‍ യുഡിഎഫ് ഭരിക്കുന്ന അഞ്ചോളം ജില്ലാ ബാങ്കുകള്‍ കേരള ബാങ്ക് രൂപീകരണത്തിന് എതിരായി നിന്നു. ഇതോടെ മൂന്നില്‍ രണ്ട് വ്യവസ്ഥ നീക്കി ഭൂരിപക്ഷം മതിയെന്നാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി.
ജില്ലാ ബാങ്കുകള്‍ക്ക് അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ വായ്പാ കുടിശ്ശിക പാടുളളൂവെന്ന വ്യവസ്ഥയും തടസ്സമായി. ഇതിന് പരിഹാരമായി പാര്‍ട്ടിക്ക് കീഴിലുളള റബ്കോയുള്പ്പെടെയുളള ചില സഹകരണ സ്ഥാപനങ്ങള്‍ ജില്ലാ ബാങ്കുകള്‍ക്ക് നല്‍കാനുളള തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രളയ ദുരിതാശ്വാസത്തിന് പണമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും, പാര്‍ട്ടി ഭരിച്ച് മുടിച്ച സഹ. സ്ഥാപനങ്ങളുടെ കടം അടച്ചു തീര്‍ക്കാനുളള നീക്കം കടുത്ത പ്രതിഷേധമുണ്ടാക്കി.
2017 ല്‍ യുഡിഎഫ് ഭരണത്തിലുളള ജില്ലാ ബാങ്കുകള്‍ ഉള്‍പ്പെടെ ജില്ലാ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുകയും 10,215 വായ്പേതര സംഘങ്ങള്‍ക്ക് ജില്ലാ ബാങ്കുകളിലുണ്ടായിരുന്ന അംഗത്വം സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 1649 പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് മാത്രമായി അംഗത്വം പരിമിതിപ്പെടുത്തി.
എന്നാല്‍ കേരള ബാങ്ക് രൂപീകരിക്കാന്‍ വായ്പേതര സംഘങ്ങളുടെ അംഗത്വം ജില്ലാ ബാങ്കുകളില്‍ പുനഃസ്ഥാപിക്കാന്‍ നബാര്‍ഡ് റിസര്‍വ് ബാങ്കിനും സര്‍ക്കാരിനും നിര്‍ദേശം നല്കി. അംഗത്വം കൊടുക്കുന്നതോടെ കേരള ബാങ്കിന്റെ ഭരണം യുഡിഎഫിന്റെ കൈകളിലെത്തുമെന്നത് സര്‍ക്കാരിന് തിരിച്ചടിയായി. ഇത് മറികടക്കാനുളള വഴികള്‍ തേടുകയാണ് സര്‍ക്കാര്‍. ഇതിന് നിയമ നിര്‍മാണം സാധിക്കാത്തതിനാല്‍ ആര്‍ബിഐയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണിപ്പോള്‍. കേരള ബാങ്ക് കൈപ്പിടിയിലൊതുക്കാനും ജില്ലാ ബാങ്കുകള്‍ക്കുളള സ്വയം ഭരണാവകാശം ഇല്ലാതാക്കാനും ദേശീയ സമ്പാദ്യ പദ്ധതിയിലും ദേശസല്‍ക്കൃത ബാങ്കുകളിലും കിടക്കുന്ന സംസ്ഥാന-ജില്ലാ സഹ, ബാങ്കുകളുടെ കോടിക്കണക്കിന് രൂപ സര്‍ക്കാരിന് നേരിട്ട് കൈകാര്യം ചെയ്യാനുളള നീക്കമാണെന്നും ഈ പണം സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബിയിലേക്കും മറ്റും വഴിമാറ്റാനാണ് നീക്കമെന്നും ആരോപണം തുടക്കം മുതലേയുണ്ട്.
നബാര്‍ഡിന്റെ 19 ഇന നിര്‍ദേശങ്ങള്‍ അനുസരിച്ച് ബാങ്കിന്റെ പൂര്‍ണ അംഗീകാരം നേടിയെടുക്കുക എന്നത് സര്‍ക്കാരിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: