തിരുവനന്തപുരം/വിളപ്പില്‍: അഗസ്ത്യാര്‍കൂട തീര്‍ഥാടനം സര്‍ക്കാര്‍ അട്ടിമറിച്ചു. മകരം ഒന്നിന് തുടങ്ങി ഒരു മണ്ഡലക്കാലം നീണ്ടു നില്‍ക്കുന്നതാണ് അഗസ്ത്യ സന്നിധിയിലെ ഗോത്രാചാര പ്രകാരമുള്ള പൂജകള്‍. പുജ നടത്താന്‍ വനവാസികളെ സര്‍ക്കാര്‍ ഇന്നലെ അനുവദിച്ചില്ല. യുവതികളുടെ സന്ദര്‍ശനം കണക്കിലെടുത്ത് സുരക്ഷ ഒരുക്കുന്നതിനായി അഗസ്ത്യരുടെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്ന പീഠം വേലികെട്ടി മറച്ചാണ് പൂജകള്‍ മുടക്കിയത്.
വനപാലകരും പോലീസും ചേര്‍ന്ന് തീര്‍ഥാടകരെയും മുഖ്യ പൂജാരി ഭഗവാന് കാണി(95) ഉള്‍പ്പടെയുള്ള പൂജാരികളെയും പ്രതിഷ്ഠാ ഭാഗത്തേക്ക് കടത്തിവിട്ടില്ല. നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന ആചാരമാണ് ഇതോടെ ലംഘിക്കപ്പെട്ടത്. അഗസ്ത്യ പൂജ മുടങ്ങിയതിനാല്‍ കാടകം മുടിയുമെന്ന് ഭഗവാന് കാണിയുടെ വിലാപം. വിതുമ്പി കരഞ്ഞ് വനവാസികളും തീര്‍ഥാടകരും.
അതിരുമലയ്ക്കപ്പുറം സ്ത്രീ പ്രവേശനം പാടില്ലെന്നതാണ് ഗോത്ര വിഭാഗത്തിന്റെ ആചാരം. ഇത് ലംഘിച്ച് പ്രതിരോധ വക്താവ് കൂടിയായ ധന്യ സനല്‍ സന്ദര്‍ശനം നടത്തി. 14 ന് ബോണക്കാട് വഴി മലകയറിയ ധന്യ ഇന്നലെ രാവിലെ 11.30 ന് അഗസ്ത്യമുടിയുടെ പീക് പോയിന്റില്‍ കാലുകുത്തിയതായി വനംവകുപ്പ് സ്ഥിരീകരിച്ചു. ചരിത്രമെന്ന് സര്‍ക്കാരും, വിശ്വാസികളുടെ പ്രാണനെടുത്ത നടപടിയെന്ന് വനവാസി സമൂഹവും.
ശബരിമല പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്ന ദിവസം മുതലാണ് അഗസ്ത്യാര്‍കൂട തീര്‍ഥാടനം ആരംഭിക്കുന്നത്. അഗസ്ത്യാര്‍കൂടത്തിലേക്ക് ഹൈക്കോടതി നിര്‍ദേശിച്ച സ്ത്രീ പ്രവേശനം സാധ്യമാക്കാന്‍ തീര്‍ഥാടനം ട്രക്കിങ്ങാക്കി മാറ്റുകയായിരുന്നു സര്‍ക്കാരും വനംവകുപ്പും. സന്ദര്‍ശനം നടത്തുന്ന തീര്‍ഥാടകര്‍ അഗസ്ത്യര്‍ക്ക് പൂജ നടത്തുന്നതായിരുന്നു പ്രധാന ചടങ്ങ്. ഇത് അഗസ്ത്യ സ്വാമിക്ക് അപ്രിയമെന്ന് ഗോത്ര ആചാര്യര്‍ വിധിച്ചു. അങ്ങനെ അഗസ്ത്യ സന്നിധിയില്‍ മണ്ഡലകാല ഗോത്രാചാര പൂജ നടത്താന്‍ ‘ഭഗവാന് കാണിക്ക് അവകാശം സിദ്ധിച്ചു. കഴിഞ്ഞ 40 വര്‍ഷമായി ഭഗവാന് കാണി അഗസ്ത്യാര്‍കൂടത്തില്‍ പൂജാരിയാണ്. അഗസ്ത്യരുടെ പര്‍ണശാലയില്‍ സ്ത്രീ പ്രവേശനം നടന്നതും അഗസ്ത്യപൂജ മുടക്കിയതും വിശ്വാസി സമൂഹത്തെയാകെ വേദനിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: