പ്രധാനമന്ത്രി കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്തു. 46 വര്‍ഷം കൊണ്ട് കേരള സര്‍ക്കാരുകള്‍ നിര്‍മ്മിച്ച 13 കിലോമീറ്റര്‍ ബൈപാസ് ജനങ്ങള്‍ക്കായി തുറന്നു. ഇതിന്റെ പിതൃത്വത്തിന്റെ അവകാശവാദങ്ങള്‍ വന്നു കൊണ്ടേയിരിക്കുന്നു. എല്‍ഡിഎഫും യുഡിഎഫും തങ്ങളുടേതാണെന്ന് പറഞ്ഞുനടക്കുന്നു. പൊള്ളയായ ഈ അവകാശ വാദങ്ങള്‍ക്കിടയില്‍ സത്യം എന്താണ് എന്ന് കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കണം.
1972ലാണ് 13 കിലോമീറ്റര്‍ ബൈപ്പാസ് റോഡെന്ന ആശയം ഉയര്‍ന്നത്. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും മാറിമാറി ഭരിച്ചിട്ടും 46 വര്‍ഷം എടുത്തു ഈറോഡ് പൂര്‍ത്തിയാക്കാന്‍. ഇത്, കേരളം ഭരിച്ച ഭരണകൂടങ്ങളുടെ കഴിവുകേടിന് മറ്റൊരു ഉദാഹരണമാണ്. 1978ല്‍ ഈ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചു. ഏതാണ്ട് 25 വര്‍ഷം കേരളത്തില്‍ അധികാരത്തില്‍ ഉണ്ടായിരുന്ന യുഡിഎഫ് ആകെ ചെയ്തത് 1993ല്‍ 3 കിലോമീറ്റര്‍ റോഡുണ്ടാക്കി എന്നതാണ്. പിന്നെ 2015ല്‍ വീണ്ടും പണി തുടങ്ങി 3 കിലോമീറ്ററും. 25 വര്‍ഷം കൊണ്ട് 6 കിലോമീറ്റര്‍ റോഡ് ഉണ്ടാക്കിയതാണ് ഒരു മഹാകാര്യം പോലെ പറഞ്ഞാണ് യുഡ്എഫ് ബൈപ്പാസിന്റെ പിതൃത്വം അവകാശപ്പെടുന്നത്.
1980-81 എല്‍ഡിഎഫ് ഭരിച്ചു. എന്തെങ്കിലും ചെയ്തോ? ഇല്ല. 1987-91 അഞ്ചുവര്‍ഷം എല്‍ഡിഎഫ് വീണ്ടും ഭരിച്ചു. വല്ലതും ചെയ്തോ? ഇല്ല. 1996-2001 വരെ എല്‍ഡിഎഫ് വീണ്ടും 5വര്‍ഷം ഭരിച്ചു. ആകെ ഒന്നര കിലോമീറ്റര്‍ റോഡുണ്ടാക്കി. 2006-2011 വീണ്ടും 5 വര്‍ഷം എല്‍ഡിഎഫ് ഭരിച്ചു. ഒരിഞ്ചു റോഡുപോലും ഉണ്ടാക്കിയില്ല. 16 വര്‍ഷം ഭരിച്ചിട്ട് ആകെ ഒന്നര കിലോമീറ്റര്‍ റോഡുണ്ടാക്കിയവരാണ് ഇപ്പോള്‍ എല്ലാം ഉണ്ടാക്കി എന്ന് വീമ്പുപറയുന്നത്. 2015ല്‍ യുഡിഎഫ് പണി തുടങ്ങിയതിന്റെ ബാക്കി അഞ്ചര കിലോമീറ്റര്‍ റോഡാണ് ഇപ്പോള്‍ 3 വര്‍ഷം കൊണ്ട് എല്‍ഡിഎഫ് പൂര്‍ത്തിയാക്കിയത്. അതിനാണ് 37 തൂണുണ്ടാക്കിയത് ഞങ്ങളാണെന്നൊക്കെ സുധാകരന് പൊങ്ങച്ചം പറയുന്നത്. അതുകേട്ട് മുഖ്യമന്ത്രിയും 37 തൂണിന്റെ കണക്ക് ഫേസ്ബുക്കില്‍ ഇട്ടു. മന്ത്രി സുധാകരന് പറയുന്നത് കഴിഞ്ഞ സര്‍ക്കാര്‍ 36% പണിയേ പൂര്‍ത്തിയാക്കിയുള്ളൂ ബാക്കി ഈ സര്‍ക്കാര്‍ ചെയ്തതാണെന്ന്. ആയിക്കോട്ടെ. 3 വര്‍ഷം കൊണ്ട് അഞ്ചര കിലോമീറ്റര്‍ പണിഞ്ഞത് ഒരു മഹാകാര്യമാണോ? ഒന്നര കിലോമീറ്റര്‍ പണിയാന്‍ 16 വര്ഷമെടുത്തവര്ക്ക് ഇതൊരു മഹാകാര്യം ആയിരിക്കും. ഏതായാലും മന്ത്രി ഒരു സത്യം പറഞ്ഞു, മോദി സര്‍ക്കാര്‍ ആവശ്യത്തിന് പണം സമയത്തു അനുവദിച്ചുവെന്ന്. ഇനി മറ്റുചില സത്യങ്ങളിലേയ്ക്ക്. 50 വര്‍ഷമായി പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്ത, രണ്ടു ബൈപാസുകള്‍ ഉണ്ട്, ആലപ്പുഴ, കഴക്കൂട്ടം.
-എം.പി. ബിപിന്‍, തിരുവനന്തപുരം.
ശബരിമല ദേശീയ ഐക്യത്തിന്റെ പ്രതീകം
ശബരിമല എന്ന പഞ്ചാക്ഷരം ദേശീയ ഐക്യത്തിന്റേയും അദ്വൈതദര്ശനത്തിന്റേയും തീര്‍ത്ഥടന കേന്ദ്രമാണ്. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ആചാരാനുഷ്ടാനങ്ങളും തത്വസംഹിതകളുമാണ് ഇന്ത്യയിലെന്നല്ല ലോകത്തിലെ ഏതൊരു ആരാധനാലയത്തെക്കാളും ശ്രദ്ധേയമാക്കുന്നത്. മുന്‍കാലങ്ങലില്‍ ദേശീയ തീര്‍ത്ഥാടനകേന്ദ്രം എന്ന ആശയം ഉയര്‍ന്നുവന്നിട്ടുള്ളതും കോടിക്കണക്കിന് വിശ്വസികളെ നിരീക്ഷിച്ചാല്‍ അവര്‍ക്കിടയില്‍ ജാതി, മത, വര്‍ണ, വര്‍ഗ, സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും മനുഷ്യനും മനുഷ്യനും തമ്മിലുള്ള സര്‍വ്വ സഹോദര്യമാണ് കാണാന്‍ സാധിക്കുന്നത്. ഭാരതത്തില്‍ നിലനില്‍ക്കുന്ന ഓരോ മതങ്ങളിലും വിവിധ തരത്തിലുള്ള ആചാരാനുഷ്ടാനങ്ങളാണ്. അതുകൊണ്ടാണ് ശബരിമല ദേശീയ ഐക്യത്തിന്റെ പ്രതീകമാണ്. ഈ ദേശീയപരമായ ബോധമില്ലാതെ വന്നാല്‍ ഈ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകരാറിലാകും. ദേശീയ ഐക്യത്തിന്റെ പ്രതീകമായ പുണ്യഭൂമിയെ അതേ പവിത്രതയോടെ കാത്തുസൂക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റേയും അതിലേറെ വിശ്വാസികളുടേയും കടമയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ എന്ന് സൂചിപ്പിക്കാന്‍ കാരണം, മതപരമായ വിഷയത്തില്‍ ഓരോ സംസ്ഥാനത്തിന്റെയും പരിധിയില്‍ വരുന്ന വിഷയമാണ്. എന്നാല്‍ ഇവിടെ കേരളത്തിലെ തീര്‍ത്ഥാടകരേക്കാളും കൂടുതലായി വിശ്വാസികള്‍ എത്തുന്നത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാണ്. ദേശീയ വിഷയമായതുകൊണ്ട് കേന്ദ്രസര്‍ക്കാരിനും ഈ വിഷയത്തില്‍ ഇടപെടാന്‍ അധികാരമുണ്ട്. യുവതി എന്ന വാക്ക് ആദരിക്കപ്പെടേണ്ടതാണ്, യുവതിയുടെ കുറവെന്ന നിലയില്‍ ചിന്തിക്കുന്നത് യുവാവിന് മേന്മ ഉണ്ട് എന്ന് അര്‍ത്ഥം വരുന്നുമില്ല. ശാസ്ത്രീയമായി ചാന്തിച്ചാല്‍ മനസ്സിലാക്കാന്‍ പറ്റുന്ന കാര്യം മാത്രമാണുള്ളത്.
ഓരോ വിശ്വസിയേയും ഭക്തിയില്‍ നിന്ന് ജ്ഞാനത്തിലേയ്ക്കും ജ്ഞാനത്തില്‍നിന്ന് വിജ്ഞാനത്തിലേയ്ക്കും വിജ്ഞാനത്തില്‍ നിന്ന് വിവേകത്തിലേയ്ക്കും നയിക്കുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. മതേതരത്വം കൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും രീതിയിലുള്ള മതവിശ്വാസം പുലര്‍ത്തുന്ന സമൂഹത്തിനോ സമുദായത്തിന്റെയോ പേരില്‍ പക്ഷാപാതമൊന്നും കാണിക്കുകയില്ല എന്നാണ് മതേതരരാഷ്ട്രം കൊണ്ട് ഉദ്ദേശിക്കുന്നത്.
-പിസി. സാബു, പനമറ്റം
ശബരിമല സ്ത്രീപ്രവേശനം: ചില യാഥാര്‍ഥ്യങ്ങള്‍
ആര്‍ത്തവ കാലത്തെ സ്ത്രീകളുടെ ശബരിമല പ്രവേശനത്തിനുള്ള വിലക്കിനെ സംബന്ധിച്ച് ഇന്ന് കേരളം മൊത്തമായി ചര്‍ച്ചകള്‍ നടക്കുകയും ഈ വിഷയത്തിന്റെ പേരില്‍ പല അനിഷ്ട സംഭവങ്ങളും അരങ്ങേറുകയുമാണ്. എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ പലര്‍ക്കും ഇത് സംബന്ധിച്ച് പല മതഗ്രന്ഥങ്ങളിലും പറയുന്ന കാര്യങ്ങളെപ്പറ്റി യാതൊരു ഗ്രാഹ്യവും ഇല്ലാത്തത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്.
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ മതഗ്രന്ഥവും സഭയുടെ നിയമാവലിയുമായ വിശുദ്ധ ബൈബിളില്‍ തന്നെ ലേവ്യരുടെ പുസ്തകത്തില്‍ 15-ാം അധ്യായത്തില്‍ 19 മുതല്‍ 28 വരെ ഉള്ള വാക്യങ്ങളില്‍ ആര്‍ത്തവ കാലത്തു സ്ത്രീകള്‍ ഏതൊക്കെ വിധത്തില്‍ അശുദ്ധരാണെന്നു വ്യക്തമാകുന്നുണ്ട്.
ഇതിനെല്ലാം പുറമെ ലോകമെമ്പാടുമുള്ള മുസ്ലിം സഹോദരങ്ങളുടെ മത ഗ്രന്ഥമായ പരിശുദ്ധ ഖുറാനിലും ഈ വിഷയം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
പരിശുദ്ധ ഖുറാനിലെ അദ്ധ്യായം 2-ല്‍ 222-ാം വാക്യത്തില്‍ ഇപ്രകാരം പറയുന്നു.
”ആര്‍ത്തവ കാലത്തെ കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക: അത് ഉപദ്രവ(കാല)മാകുന്നു. അതുകൊണ്ട് ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍നിന്ന് അകന്നിരിക്കുക. അവര്‍ ശുദ്ധിയാകുംവരേക്കും അവരെ നിങ്ങള്‍ സമീപിക്കരുത്. ശുദ്ധിയായി കഴിഞ്ഞാല്‍ (പിന്നീട് അവരെ സമീപിക്കുമ്പോള്‍) അള്ളാഹു നിങ്ങളോടു കല്പിച്ച മാര്‍ഗ്ഗത്തിലൂടെ അവരുടെ അടുക്കല്‍ ചെല്ലുക. പശ്ചാത്തപിച്ചു മടങ്ങുന്നവരേയും ശുദ്ധി നേടിയവരെയുമാണ് അള്ളാഹു സ്നേഹിക്കുന്നത്”.
റംസാന് കാലത്തെ നോമ്പ് വ്രതം ഉള്‍പ്പെടെയുള്ള എല്ലാവിധ മതാനുഷ്ഠാനങ്ങളും ആര്‍ത്തവകാലത്തു സ്ത്രീകള്‍ക്ക് നിഷേധിച്ചിട്ടുണ്ടെന്നാണ് മുസ്ലിം മത പണ്ഡിതന്മാര് പറയുന്നത്.
ഓരോ മതവിഭാഗങ്ങളില്‍ പെട്ടവരും അനുസരിക്കുകയും പാലിക്കുകയും ചെയ്യേണ്ട നിയമങ്ങളാണ് ഓരോ മത ഗ്രന്ഥത്തിലുമുള്ളത്. കേരളത്തില്‍ നിലവിലുള്ള 3 മത വിഭാഗങ്ങളുടെ മത ഗ്രന്ഥങ്ങളിലും ആര്‍ത്തവകാലത്തു സ്ത്രീകളെ അശുദ്ധരായി നിര്വ്വചിച്ചിട്ടുണ്ടെന്നു മേല്‍ സൂചിപ്പിച്ച വസ്തുതകളില്‍ നിന്നും വ്യക്തമാവുന്നു. അതുകൊണ്ടു തന്നെ ഈ കാലയളവില്‍ ശുദ്ധികര്മങ്ങളില് ഒന്നും അവര്‍ പങ്കെടുക്കാന്‍ പാടില്ലെന്നുള്ളതും സാമാന്യനിയമം തന്നെയാണ്. കേരളത്തിന് വെളിയിലുള്ള അന്യ മതസ്ഥരുടെ മതഗ്രന്ഥങ്ങളിലും ഈ രീതിയില്‍ തന്നെ ഈ വിഷയത്തില്‍ ഇതേപ്പറ്റി പ്രതിപാദിച്ചിരിക്കാന്‍ സാധ്യത ഉണ്ട്. ഇതൊന്നും അറിയാതെയാണ് ഒരു പറ്റം മാധ്യമ പ്രവര്‍ത്തകര്‍ ഇതുപോലെ ഉള്ള വസ്തുതകളെ പറ്റി ചര്‍ച്ചകള്‍ നയിക്കുന്നത്.
മേല്‍ സൂചിപ്പിച്ച വസ്തുതകളുടെ വെളിച്ചത്തില്‍ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ചു അനുകൂലവും പ്രതികൂലവുമായ നിലപാടുള്ള എല്ലാവരും ഒരുമിച്ചിരുന്ന് ഓരോ മതത്തിന്റേയും വിശ്വാസങ്ങളെയും പ്രമാണങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുന്നതിനുള്ള ഒരു തീരുമാനം എടുത്തും സത്യങ്ങളെ അംഗീകരിച്ചുകൊണ്ടും കേരളത്തെ ഒരു സമാധാന ഭൂമിയാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു. വേണ്ടപെട്ടവര് എല്ലാം ഈ വിഷയത്തില്‍ ഉള്ള പിടിവാശിയും ദുരഭിമാനവും ഉപേക്ഷിച്ചാല്‍ മാത്രമേ ഇത് സാധ്യമാവൂ.
-എന്‍.എസ്. അലക്സാണ്ടര്‍, പാല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: