കോട്ടയം: പേരാമ്പ്ര ജുമാ മസ്ജിദ് ആക്രമിക്കപ്പെട്ട കേസില്‍ സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരില്‍ നിന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ മൂന്നിനാണ് സിപിഎം പ്രവര്‍ത്തകര്‍ മസ്ജിദിന് നേരെ ആക്രമണം നടത്തിയത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ഇരുപത്തിയൊന്നു ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് കമ്മീഷന് ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന് നിര്‍ദ്ദേശിച്ചു. സംവിധായകന് അലി അക്ബര്‍, ജോര്‍ജ് കുര്യന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തുവെങ്കിലും നിസാര വകുപ്പില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് ദുരൂഹത വര്‍ധിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു. തലശ്ശേരിയില്‍ ഫസലിനെ വധിച്ച സിപിഎം പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ രക്തത്തില്‍ മുക്കിയ തൂവാല ആര്‍എസ്എസ് കാര്യാലയത്തില്‍ കൊണ്ടിട്ടത് വലിയ കലാപം ഉദ്ദേശിച്ചായിരുന്നു. ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ യാത്ര ചെയ്തവരുടെ കാറില്‍ ‘മാഷ അള്ള’ എന്ന സ്റ്റിക്കര്‍ പതിച്ചതും ഇത്തരമൊരു കലാപം ലക്ഷ്യമിട്ടാണ്.
ന്യൂനപക്ഷ വിഭാഗങ്ങളെയും സ്ഥാപനങ്ങളെയും ഇത്തരത്തില്‍ ആക്രമിച്ച് കലാപമുണ്ടാക്കാനുള്ള സിപിഎം ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: