മട്ടാഞ്ചേരി: ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള വാതില്‍പ്പടി വിതരണം നടപ്പാകുന്നില്ല. റേഷന്‍ കടകളില്‍ എത്തിക്കുന്ന സാധനങ്ങളുടെ തൂക്കം കടയുടമയെ ബോദ്ധ്യപ്പെടുത്തണമെന്നാണ് നിയമത്തില്‍. എന്നാല്‍ ഇതുവരെ നടപ്പായില്ല. കഴിഞ്ഞ മാസം റേഷന്‍ വ്യാപാരികള്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചെങ്കിലും സപ്ലൈകോ പാലിക്കുന്നില്ല.
ഗോഡൗണില്‍ നിന്ന് പുറപ്പെടും മുന്‍പ് ഓരോ റേഷന്‍കടക്കാരനും നല്‍കേണ്ട വിഹിതം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേ ബ്രിഡ്ജില്‍ അളന്ന് നല്‍കണമെന്നാണ് നിയമം. തൂക്കി ബോദ്ധ്യപ്പെടുത്താതെ സാധനം ഇനി എടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് റേഷന്‍ വ്യാപാരികള്‍. ഇതുമായി ബന്ധപ്പെട്ട് പുതിയ കരാറുകാരെ നിയമിക്കാനും അധികൃതര്‍ തയ്യാറായിട്ടില്ല.
താല്‍ക്കാലിക കരാറുകാരാണ് റേഷന്‍ കടകളില്‍ സാധനങ്ങള്‍ എത്തിക്കുന്നത്. സപ്ലൈകോ തൂക്കി നല്കുന്ന സാധനങ്ങള്‍ അതേപടി കടകളില്‍ എത്തിക്കുന്ന ജോലിയാണ് ഇവര്‍ ചെയ്യുന്നത്. കൃത്യമായി ഇത് നടപ്പാക്കാന്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ക്കും താല്‍പ്പര്യമില്ല. കടയുമകള്ക്ക് ശമ്പളം നല്‍കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതും നടപ്പായില്ല. ഇക്കാരണത്താല്‍ റേഷന്‍ വ്യാപാരികള്‍ക്ക് കൃത്യമായ അളവില്‍ സാധനങ്ങള്‍ ലഭിക്കുന്നില്ലന്നാണ് ആക്ഷേപം.
പുതിയ ഡിജിറ്റല്‍ ത്രാസില്‍ കൃത്യമായി സാധനങ്ങള്‍ തൂക്കിയാണ് കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത്. മണ്ണെണ്ണ എടുക്കുന്നതും നിര്‍ത്തി വെക്കാനുള്ള നീക്കത്തിലാണ് കടയുടമകള്‍. കൊച്ചിയില്‍ നിന്നുള്ള റേഷന്‍ കടയുടമകള്‍ നിലവില്‍ നായരമ്പലത്ത് നിന്നാണ് മണ്ണെണ്ണയെടുക്കുന്നത്.
ഒരു ഡ്രം മണ്ണെണ്ണ എത്തിക്കാന്‍ അഞ്ഞൂറ് രൂപ വണ്ടിക്കൂലി നല്‍കണം. പുറമേ നിറക്കാശ് ലിറ്ററിന് ഇരുപത്തിയഞ്ച് പൈസയും നല്‍കണം. എന്നാല്‍ കടയുടമയ്ക്ക് ലിറ്ററിന് ഒരു രൂപ മാത്രമാണ് ലാഭം. ഇരുനൂറ് ലിറ്റര്‍ മണ്ണെണ്ണയെടുക്കുന്ന വ്യാപാരിക്ക് മൂന്നൂറിലേറെ രൂപ നഷ്ടമാണെന്ന് ആക്ഷേപമുണ്ട്. ഇത് മൂലം പന്ത്രണ്ടോളം കടയുടമകള്‍ മണ്ണെണ്ണ എടുക്കില്ലന്നറിയിച്ചതായാണ് വിവരം. അവസ്ഥ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ റേഷന്‍ വിതരണം സ്തംഭിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: