കൊല്ലം: പദ്ധതികള്‍ വൈകിപ്പിക്കുന്നത് സാധാരണക്കാരോടുള്ള കുറ്റകൃത്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാലരപ്പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് മോദി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ല്‍ അധികാരമേറ്റ ശേഷം ഓരോ മാസവും വിവിധ വകുപ്പ് സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെയും യോഗം വിളിച്ചുചേര്‍ത്തപ്പോഴാണ് ചില പദ്ധതികള്‍ ഇരുപത്തഞ്ചും മുപ്പതും കൊല്ലം വൈകുന്നുവെന്ന് മനസ്സിലാക്കുന്നത്. പൊതുപണത്തിന്റെ ദുര്‍വിനിയോഗമാണിത്. ഇത് അവസാനിപ്പിക്കണമെന്നത് തന്റെ സര്‍ക്കാരിന്റെ തീരുമാനമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സബ് കാ സാഥ് സബ് കാ വികാസ് എന്നതാണ് നമ്മുടെ മുദ്രാവാക്യം. അടല്‍ജി ബന്ധങ്ങളുടെ കരുത്തിനെക്കുറിച്ച് സംസാരിച്ചു. നഗരങ്ങള്‍ ഗ്രാമങ്ങളിലേക്കും ഗ്രാമങ്ങള്‍ നഗരങ്ങളിലേക്കും എത്തുന്ന പാതകള്‍ തമ്മിലുള്ള ബന്ധം. ദേശീയപാതകളെ ഗ്രാമീണപാതകളുമായി കൂട്ടിയിണക്കണമെന്ന പദ്ധതി അതിന്റെ ഭാഗമാണ്. ഗ്രാമീണ പാതകളുടെ വികസനം മുന്‍ സര്‍ക്കാരുകളുടെ കാലത്ത് 56 ശതമാനമായിരുന്നത് ഇന്ന് തൊണ്ണൂറ് ശതമാനത്തിലും മുകളിലാണ് റെയില്‍പാത ഇരട്ടിപ്പിക്കലിലും വൈദ്യുതീകരണത്തിലും മുന്‍ സര്‍ക്കാരുകളേക്കാള്‍ രണ്ടിരട്ടി മുന്നിലാണ് ഇപ്പോള്‍ നാട്.
7500 കോടിയാണ് മത്സ്യബന്ധനമേഖലയ്ക്കായി സര്‍ക്കാര്‍ മാറ്റിവെച്ചത്. വിനോദസഞ്ചാരമേഖലയാണ് കേരളത്തിന്റെ സാമ്പത്തികരംഗത്തിന്റെ കരുത്ത്. ഇ വിസ ഏര്‍പ്പെടുത്തിയത് ഈ മേഖലയെ കൂടുതല്‍ സമ്പന്നമാക്കിയിട്ടുണ്ട്. സ്വദേശ് ദര്ശന്, പ്രസാദ് പദ്ധതികള്‍ കേരളത്തെ കൂടുതല്‍ മുന്നിലേക്ക് എത്തിക്കും. സ്വദേശ് ദര്‍ശനില്‍ മാത്രം കേരളത്തിന് ഏഴ് പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 550 കോടിയാണ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
ആശ്രാമം മൈതാനത്ത് പ്രത്യേകം തയാറാക്കിയ പന്തലില്‍ നിറഞ്ഞ സദസ്സിലാണ് ബൈപ്പാസിന്റെ ഉദ്ഘാടനകര്‍മ്മം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ജി. സുധാകരന്, ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു, എംപിമാരായ വി. മുരളീധരന്, സുരേഷ്ഗോപി, എന്‍.കെ. പ്രേമചന്ദ്രന്, കെ. സോമപ്രസാദ്, എംഎല്‍എമാരായ ഒ. രാജഗോപാല്‍, എം. മുകേഷ്, എന്‍. വിജയന്‍പിള്ള എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: