കൊല്ലം: കാവി ഷാളണിഞ്ഞ് നിറഞ്ഞ ചിരിയോടെ മോദിയെത്തിയപ്പോള്‍ സദസാകെ ഇളകി മറിഞ്ഞു. ‘മോദി മോദി’ വിളികളുടെ ഇരമ്പലില്‍ മന്ത്രി സുധാകരന്റെ സ്വാഗതപ്രസംഗം ഇടയ്ക്ക് മുറിഞ്ഞു. പ്രധാനമന്ത്രി പ്രസംഗം മലയാളത്തിലാണ് തുടങ്ങിയതും അവസാനിപ്പിച്ചതും. ‘കേരളത്തിലെ സഹോദരീ സഹോദരങ്ങളേ’ എന്ന് തനതു മലയാളത്തില്‍ മോദിയുടെ കണ്ഠത്തില് നിന്നുമുയര്‍ന്ന വാത്സല്യപൂര്‍ണമായ ശബ്ദം തടിച്ചുകൂടിയ ആയിരക്കണക്കിന് കാണികളെ ആവേശഭരിതരാക്കി.
മോദി പ്രസംഗം ഉപസംഹരിച്ചതും മലയാളത്തില്‍ തന്നെയായിരുന്നു. അത് ലോകമെങ്ങുമുള്ള മലയാളികള്‍ കൊല്ലത്തെ വിശേഷിപ്പിക്കുന്ന പ്രശസ്തമായ നാടന്‍ ചൊല്ല് ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു. കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് മലയാളത്തില്‍ത്തന്നെ പറഞ്ഞാണ് മോദി ജനങ്ങളുടെ ഹൃദയത്തിലേക്ക് ‘ബൈപ്പാസ്’ തുറന്നത്. ഇല്ലത്തെത്തിയ പ്രതീതിയാണ് തനിക്കെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തതോടെ കരഘോഷം കൊണ്ട് സദസ് പ്രകമ്പനം കൊണ്ടു.
പ്രധാനമന്ത്രി പ്രസംഗിക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന് സംസാരിച്ചത്. അദ്ദേഹം എഴുന്നേറ്റതോടെ സദസിന്റെ പിന്നില്‍ നിന്ന് ശരണം വിളി മുഴങ്ങി. ഇതോടെ പ്രകോപിതനായ മുഖ്യമന്ത്രി തന്റെ പതിവുശൈലിയില്‍ ഭീഷണിയായി, ‘ചിലരൊക്കെ ബഹളമുണ്ടാക്കാനായി വന്നിട്ടുണ്ടെന്ന് തോന്നുന്നു, ഏത് യോഗത്തിലും എന്തുമാകാമെന്ന് ആരും വിചാരിച്ചു കളയരുതെ’ന്ന് പിണറായി ഓര്‍മ്മിപ്പിച്ചു.
ഡിജിപി ലോക്നാഥ് ബെഹ്റ സദസ്സിലേക്കെത്തിയപ്പോഴും ജനങ്ങള്‍ ശരണം വിളിയോടെയാണ് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: