വീട്ടില്‍ കയറുന്നത് തടഞ്ഞ കനകദുര്‍ഗയുടെയും സംഘത്തിന്റെയും ആക്രമണത്തിനിരയായ സുമതിയെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ പരിശോധിക്കുന്നു
പെരിന്തല്‍മണ്ണ: ശബരിമലയില്‍ ആചാരലംഘനം നടത്തി ഒളിവിലായിരുന്ന കനകദുര്‍ഗ പോലീസിന്റെയും സിപിഎം പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ഇന്നലെ അങ്ങാടിപ്പുറത്തെ വീട്ടിലെത്തി. വീട്ടില്‍ കയറുന്നത് തടഞ്ഞ ഭര്‍തൃമാതാവിനെ കനകദുര്‍ഗയും സംഘവും മര്‍ദ്ദിച്ചു. പരിക്കേറ്റ ഭര്‍തൃമാതാവ് കിളിയില്വീട്ടില് സുമതി(69)യെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ സുമതി പട്ടിക കൊണ്ട് തലക്കടിച്ചെന്ന് ആരോപിച്ച് കനകദുര്‍ഗയും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് കനകദുര്‍ഗയും സിപിഎം പ്രവര്‍ത്തകരും അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപത്തുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് വന്നത്. പെരിന്തല്‍മണ്ണ പോലീസ് സുരക്ഷയൊരുക്കാന്‍ കാത്തുനിന്നിരുന്നു. ഇവര്‍ വരുമ്പോള്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണി ക്ഷേത്രദര്‍ശനത്തിന് പോയിരുന്നു. തര്‍ക്കത്തിനിടെ സിപിഎമ്മുകാരും കനകദുര്‍ഗയും അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് കനകദുര്‍ഗയുടെ സഹോദരന് ഭരത്ഭൂഷണും ഭര്‍ത്താവ് കൃഷ്ണനുണ്ണിയും പറഞ്ഞു. എന്നാല്‍ സുമതി പട്ടികകൊണ്ട് തലക്കടിച്ചെന്ന് ആരോപിച്ച് പോലീസ് കനകദുര്‍ഗയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 341, 324 വകുപ്പ് പ്രകാരം തടഞ്ഞുനിര്‍ത്തിയതിനും മര്‍ദ്ദിച്ചതിനും ഭര്‍തൃമാതാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ആനമങ്ങാട് സിവില്‍ സപ്ലൈസ് ഓഫീസില്‍ മാനേജരായ കനകദുര്‍ഗയുടെ അവധി ഇന്നലെ അവസാനിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: