സന്നിധാനം: തീവ്ര ഇടത് മാവോയിസ്റ്റ് ബന്ധമുള്ള ബിന്ദുവിനെയും കനകദുര്‍ഗ്ഗയെയും ഇരുട്ടിന്റെ മറവില്‍ ഒളിപ്പിച്ച് സന്നിധാനത്തെത്തിച്ച പോലീസ് ഇന്നലെ വീണ്ടും ആചാര ലംഘനത്തിന് കോപ്പുകൂട്ടി. കണ്ണൂര്‍ സ്വദേശികളായ രേഷ്മ, ഷാനില എന്നിവരെ സന്നിധാനത്തേക്ക് എത്തിച്ച് ആചാര ലംഘനം നടത്താന്‍ ശ്രമിച്ചത് നക്സല്‍ ആന്റി സ്ക്വാഡ് ടീമിനെ ഉപയോഗപ്പെടുത്തി. തിരക്കഥ രചിച്ചത് എഡിജിപി മനോജ് എബ്രാഹാമും കോട്ടയം എസ്പി ഹരിശങ്കറും. സുരക്ഷ ഒരുക്കിയത് പോലീസ് സേനയില്‍ സായുധ കാലാപത്തിന് നേതൃത്വം കൊടുത്തതിന് അച്ചടക്ക നടപടി നേരിട്ട അസോസിയേഷന് നേതാവ്.
കഴിഞ്ഞ രണ്ട് ദിവസമായി ഇടത് സഹയാത്രികനും അസോസിയേഷന് നേതാവുമായ കെഎപി നാലാം ബറ്റാലിയന് എസ്ഐ രാധാകൃഷ്ണനും ഇരുപതോളം നക്സല്‍ ആന്റി സ്ക്വാഡ് ടീമും പമ്പയില്‍ ഉണ്ട്. എന്നാല്‍ ഇവര്‍ക്ക് ഡ്യൂട്ടി നല്‍കുകയോ പമ്പയില്‍ എത്തിയ വിവരം കണ്ട്രോല് റൂമില്‍ അറിയിക്കുകയോ ചെയ്തിരുന്നില്ല. ഇന്നലെ രാത്രി ഒരുമണിയോടെ രാധാകൃഷ്ണന് വയര്‍ലെസ് സെറ്റ് കൈപ്പറ്റി. തുടര്‍ന്നാണ് ഇയാളുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയത്.
എസ്ഐ രാധാകൃഷ്ണന് നിരവധി തവണ അച്ചടക്ക നടപടി നേരിട്ട വ്യക്തിയും സിപിഎമ്മിന്റെ സന്തത സഹചാരിയുമാണ്. സുരേഷ് രാജ് പുരോഹിത് കെഎപി കമാന്ഡന്റായിരുന്നപ്പോള് സേനയില്‍ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തതിന് സര്‍വീസില്‍ നിന്ന് രാധാകൃഷ്ണനെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ വി.എസ്. അച്ചുതാനന്ദന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇയാള്‍ക്കെതിരെയുള്ള കേസും നടപടിയുമെല്ലാം ഒഴിവാക്കി സര്‍വീസില്‍ തിരിച്ചെടുത്തു. കണ്ണൂര്‍ പോലീസ് സൊസൈറ്റിയുടെ ഭരണ സമിതി തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎസ്പി സുകുമാരനെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയുമായിരുന്നു ഇയാള്‍. ഇയാളെ ഉപയോഗിച്ചാണ് എഡിജിപി മനോജ് എബ്രാഹമും കോട്ടയം എസ്പി ഹരിശങ്കറും ചേര്‍ന്ന് യുവതികളെ മലകയറ്റാന്‍ പദ്ധതി തയാറാക്കിയത്.
പെട്ടന്ന് തിരിച്ചറിയാനാകാത്ത വിധം കറുത്ത കൈലിയും ഷര്‍ട്ടും ധരിച്ചാണ് യുവതകിളെ പുരുഷന്മാര്ക്കൊപ്പം മലകയറ്റാന്‍ തീരുമാനിച്ചത്. മകരവിളക്ക് കഴിഞ്ഞതിനാല്‍ ഭക്തരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന ധാരണയിലായിരുന്നു ഇന്നലെ തെരഞ്ഞെടുത്തത്. പുലര്‍ച്ചെ തിരിച്ചിറങ്ങുന്നവരുടെ എണ്ണവും കുറവായിരിക്കും. ഈ അവസരം മുതലെടുക്കുകയായിരകുന്നു ലക്ഷ്യം. ബിന്ദുവിനെയും കനകദുര്‍ഗ്ഗയെയും ഒളിപ്പിച്ചു കടത്തിയെന്ന ചീത്തപ്പേര് മാറ്റി നേരായ മാര്‍ഗത്തില്‍ പതിനെട്ടാം പടി കയറ്റി സോപാനത്തെത്തിക്കാനുമായിരുന്നു പദ്ധതി.
മൂന്ന് സംഘങ്ങളായുള്ള മഫ്തി പോലീസ് നിരീക്ഷണം നടത്തിയ ശേഷമാണ് ഇവരെ മലകയറ്റാന്‍ തുടങ്ങിയത്. എന്നാല്‍ ഇതര സംസ്ഥാനത്ത് നിന്നുള്ള ഭക്തര്‍ യുവതികളെ തിരിച്ചറിഞ്ഞതോടെ പദ്ധതി പൊളിയുകയായിരുന്നു. അതേസമയം യുവതികളെ വീണ്ടും എത്തിക്കാനുള്ള ശ്രമം ഇവര്‍ ആരംഭിച്ചിട്ടുണ്ട്. നട അടയ്ക്കുന്നതിന് മുന്നോടിയായി ഇവരെ തന്നെ തിരിച്ചെത്തിക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: