കൊച്ചി : ബുധനാഴ്ച അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയന് നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ജീവനക്കാരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വ്യാഴാഴ്ച മുചല്‍ വീണ്ടും ചര്‍ച്ച നടത്താനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി തൊഴിലാളി യൂണിയനുകള്‍ക്കും നിര്‍ദ്ദേശം നല്കി. കേസ് ഇനി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
അതിനിടെ തൊഴിലാളി യൂണിയനുമായുള്ള ചര്‍ച്ച അലസിയത് സംബന്ധിച്ച് കോടതി കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ. തച്ചങ്കരിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. സമരം സംബന്ധിച്ച് ഒന്നാം തിയതി നോട്ടീസ് നല്‍കിയിട്ടും ഇന്നാണോ ചര്‍ച്ച നടത്തുന്നതെന്ന് കോടതി കുറ്റപ്പെടുത്തി.തൊഴിലാളികളുടെ സമരം ഒത്തു തീര്‍പ്പാക്കുന്നതിനായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതായി കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ രൂക്ഷ വിമര്‍ശനം. കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയന് പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിനെതിരെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ നല്കിയ ഹര്‍ജിയിലാണ് ഈ വിമര്‍ശനം.
തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എന്താണെന്ന് അറിയാന്‍ എംഡിക്ക് ബാധ്യതയില്ലേ എന്ന് ചോദിച്ച കോടതി നോട്ടീസ് ലഭിച്ചിട്ടും ചര്‍ച്ച വൈകിയതിനു കാരണം എന്താണെന്നും ആരാഞ്ഞു. തൊഴിലാളികള്‍ക്ക് അവരുടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റിനേ സമീപിക്കാന്‍ സാധിക്കൂ. എന്നാല്‍ ഈ വിഷയത്തില്‍ എംഡിയുടെ നിലപാട് ശരിയല്ല. ചര്‍ച്ചയ്ക്ക് വിഷയമെന്തെന്ന് അന്വേഷിച്ച് പരിഹാരം കാണേണ്ടതും വേദിയുണ്ടാക്കേണ്ടതും മാനേജ്മെന്റാണെന്നും കോടതി പറഞ്ഞു.
അതേസമയം ജീവനക്കാര്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരിക്കുന്ന അനിശിചിതകാല സമരം നിയമപരമല്ലെന്ന് ഹൈക്കോടതി അറിയിച്ചു. നേരത്തെ നോട്ടീസ് നല്‍കിയെന്നത് സമരം ചെയ്യാനുള്ള അനുമതിയല്ലെന്നും കുറ്റപ്പെടുത്തി. നിയമപരമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉള്ളള്‍ എന്തിനാണ് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്നത്. പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടത് എന്നും കോടതി പറഞ്ഞു.
അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കാരം മൂലമുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, അപകടം ഉള്‍പ്പടെയുള്ളവ മൂലം അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ജീവനക്കാരെ ജോലിയില്‍ തിരിച്ചെടുക്കാത്ത നടപടി അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണത്തിനുള്ള ചര്‍ച്ച ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: