കോട്ടയം: ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ കൂട്ടത്തോടെ സ്ഥലം മാറ്റി. അഞ്ച് കന്യാസ്ത്രീകളെയും വെവ്വേറെ ഇടങ്ങളിലേക്കാണ് സ്ഥലം മാറ്റിയത്. കുറവിലങ്ങാട്ടെ അനുപമ, ജോസഫിന്, ആല്‍ഫി, അന്‍സിറ്റ, റോസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സം ചെയ്ത കന്യാസ്ത്രീയ്ക്കൊപ്പം കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നവരാണിവര്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതിക്ക് സമീപം ഇവര്‍ സമരം നടത്തിയിരുന്നു. സമരത്തിന്റെ സമ്മര്‍ദ്ദഫലമായി ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സമര നേതാവ് സിസ്റ്റര്‍ അനുപമയെ പഞ്ചാബിലെ ചിമിയാരിയിലേക്കാണ് മാറ്റിയത്.
സിസ്റ്റര്‍ ജോസഫിനെ ജാര്‍ഖണ്ഡിലെ ലാല്‍ മട്ടിയയിലേക്കും ആല്‍ഫിയെ ബീഹാറിലെ പകര്‍ത്തലയിലേക്കും മാറ്റി. അന്‍സിറ്റയെ കണ്ണൂരിലെ പരിയാരത്തേക്കാണ് മാറ്റിയത്. മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാള്‍ റജീന കടംതോട്ടാണ് സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയത്. സഭാ നിയമങ്ങള്‍ അനുസരിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബാധ്യതയുണ്ട്. പരസ്യ സമരത്തിന് ഇറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികാര നടപടികളുടെ ഭാഗമായാണ് സ്ഥലം മാറ്റമെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചു. കേസ് ദുര്‍ബലമാക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിന് പുറത്തേയ്ക്ക് തങ്ങളെ മാറ്റുന്നത്. എന്നാല്‍ കുറവിലങ്ങാട് മഠത്തില്‍ നിന്നും ഒഴിയില്ലെന്നും കന്യാസ്ത്രീകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: