കൊച്ചി : കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി. സമരം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് കാറ്റില്‍ പറത്തിക്കൊണ്ടാണ് തൊഴിലാളി യൂണിയനുകള്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിരിക്കുന്നത്.
ബുധനാഴ്ച അര്‍ധ രാത്രി മുതലാണ് ജിവനക്കാര്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ജിവനക്കാര്‍ക്കുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാം. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ സമരക്കാര്‍ പങ്കെടുക്കണമെന്നും കോടതി തൊഴിലാളി യൂണിയന് നിര്‍ദ്ദേശം നല്‍കിയതാണ്.
കൂടാതെ നേരത്തെ നോട്ടീസ് നല്‍കിയെന്നത് സമരം ചെയ്യാനുള്ള അനുമതിയല്ലെന്നും കോടതി കുറ്റപ്പെടുത്തി. ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വ്യാഴാഴ്ച മുതല്‍ ചര്‍ച്ച നടത്താനും ഹൈക്കോടതി കെഎസ്ആര്‍ടിസി എംഡിയുള്പ്പടെയുള്ള ഉന്നതര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
എന്നാല്‍ നിയമപരമായി സമരം നടത്താന്‍ അവകാശമുണ്ട്. അത് നടത്തും. പണിമുടക്കാതെ അവകാശങ്ങള്‍ നേടിത്തരാന്‍ കോടതിക്കാകുമെങ്കില് ഇടപെടണമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.
യാത്രാ ക്ലേശം പരിഹരിക്കുക, ഡ്യൂട്ടി പരിഷ്കാരം, ശമ്പള പരിഷ്കരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയന് സമരത്തിന് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: