ന്യൂദല്‍ഹി: സംഘടിത മതംമാറ്റം ആശങ്കാജനകമാണെന്നും നിയമം മൂലം അതു തടയണമെന്ന് ഭൂരിപക്ഷ സമൂഹം ആഗ്രഹിക്കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ക്രൈസ്തവ സംഘടനയായ രാഷ്ട്രീയ ഇശൈ മഹാസംഘ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സംഘടിത, കൂട്ട മതംമാറ്റം ആശങ്കാജനകമാണ്. ഇത് അവസാനിപ്പക്കണം. മതംമാറ്റ നിരോധന നിയമം വേണമെന്ന് ഭൂരിപക്ഷ സമൂഹം ആഗ്രഹിക്കുന്നുണ്ട്, രാജ്നാഥ് പറഞ്ഞു. നിങ്ങള്‍ ഹിന്ദു ആണെങ്കില്‍ ഹിന്ദുവായിരിക്കുക, മുസ്ലീമാണെങ്കില്‍ മുസ്ലീമായിരിക്കു, ക്രിസ്ത്യന്‍ ആണെങ്കില്‍ ക്രിസ്ത്യന്‍ ആയിരിക്കുക.
ലോകത്തെയാകെ നിങ്ങള്‍ മതം മാറ്റുന്നതെന്തിനാണ്? രാജ്നാഥ് ചോദിച്ചു. ഒരാള്‍ ഏതെങ്കിലും ഒരു മതത്തില്‍ വിശ്വിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ അതു ചെയ്യട്ടെ. എന്നാല്‍ പ്രലോഭനമടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ച് കൂട്ടമായി മതംമാറ്റുന്നത് അംഗീകരിക്കാനാവില്ല. അത് സമൂഹത്തിനും രാജ്യത്തിനും ദോഷമേ ചെയ്യൂ.
ബിജെപി അധികാരത്തില്‍ വന്നാല്‍ എല്ലാം കുഴപ്പമാവും എന്നു പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം. ജനങ്ങളുടെ മനസില്‍ ഭയം സൃഷ്ടിച്ച് ഭരിക്കുക എന്നത് ബിജെപിയുടെ നയമല്ല. അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ മതംമാറ്റ നിരോധന നിയമം വേണമെന്ന് ആവശ്യപ്പെടുന്നത് ന്യൂനപക്ഷങ്ങളാണ്. എന്നാല്‍ ഇന്ത്യയില്‍ ഈ നിയമം വേണമെന്ന് ആവശ്യപ്പെടുന്നത് ഭൂരിപക്ഷ സമൂഹമാണ്.
അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പു നടന്ന ഒരു സംസ്ഥാനത്തു നിന്ന് ക്രിസ്ത്യന്‍ പാതിരിമാരുടെ സംഘം തന്നെ വന്നു കണ്ടതിനെക്കുറിച്ച് രാജ്നാഥ് സിങ് പറഞ്ഞു. പള്ളികള്‍ക്കു നേരെ കനത്ത കല്ലേറുണ്ടാവുന്നു എന്നായിരുന്നു പരാതി. അവര്‍ക്ക് സംരക്ഷണം നല്‍കാനുള്ള ക്രമീകരണം ചെയ്തു. തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് കല്ലേറ് ആരംഭിച്ചു. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ അതു നിലച്ചു. ഇത്തരം നീക്കങ്ങള്‍ കൃത്യമായ ഗൂഢാലോചനയോടെ ചെയ്യുന്ന കാര്യങ്ങളാണ്, രാജ്നാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: