പത്തനംതിട്ട: പോലീസിനെ മറയാക്കി ഭരണകൂടം നടത്തുന്ന ഭീകരതയാണ് ശബരിമല സന്നിധാനത്തെ സമാധാനം തകര്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പത്തനംതിട്ടയില്‍ എന്‍ഡിഎ സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവോവാദികളായ നിരീശ്വരവാദികളെ പ്രലോഭിപ്പിച്ചും പണംനല്‍കിയും സന്നിധാനത്തെത്തിക്കുകയാണ് ഇടതുപക്ഷക്കാരുടെ മുഖ്യ അജണ്ട. രാഷ്ട്രീയ മര്യാദകളും കാറ്റില്‍പറത്തി സമാനതകളില്ലാത്ത പോലീസ്രാജാണ് കേരളമെമ്പാടും നടപ്പിലാക്കുന്നത്.
സമാധാന സമരമാര്‍ഗങ്ങള്‍ അവലംബിക്കുന്നവരെ ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് അറസ്റ്റുചെയ്യുന്നത്. വീടുകളില്‍കയറി സ്ത്രീകളെയും കുട്ടികളേയും ഭീഷണിപ്പെടുത്തുന്നു. ഇന്നലെ അവിശ്വാസികളായ സ്ത്രീകളെ നീലിമലില് തടഞ്ഞത് മകരവിള്ക്ക് തൊഴുതിറങ്ങിയ നൂറുകണക്കിനു ഭക്തന്മാരാണ്. അതില്‍ നിന്നും നാലഞ്ചുപേരെ പോലീസ്അറസ്റ്റു ചെയ്തിരിക്കുന്നു. അതെന്തു നീതിയാണെന്നു മനസ്സിലാകുന്നില്ലെന്നും രമേശ് പറഞ്ഞു.
ശബരിമലയിലേക്കു വരുന്ന വയോധികരുടെ സംരക്ഷണം ഉറപ്പുവരുത്തുവാനല്ല പോലീസ് ശ്രമിക്കുന്നത്. വേഷം മാറി എത്തുന്ന അവിശ്വാസികളെ മലകയറുവാന്‍ സഹായിക്കുകയാണ് പോലീസ്. ഇതിനെല്ലാം നേതൃത്വം നല്‍കുന്നത് കോട്ടയം എസ്പി ഹരിശങ്കറാണ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തന പശ്ചാത്തലമുള്ള പോലീസുകാരെ പ്രത്യേകം ഡ്യൂട്ടിക്കിട്ടിരിക്കയാണ്.
മകരവിളക്കു കഴിഞ്ഞാല്‍ സന്നിധാനത്ത് ആരും കാണില്ല ആ സമയം നോക്കി യുവതികളെ സന്നിധാനത്തെത്തിക്കാം എന്നു കരുതി കരുക്കള്‍ നീക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. പക്ഷേ, ഇരുപതിന് ക്ഷേത്രനട പൂട്ടി പന്തളം കൊട്ടാരത്തിലെ രാജപ്രതിനിധിക്ക് ശ്രീകോവിലിന്റെ താക്കോല്‍ കൈമാറും വരെ സന്നിധാനത്ത് വിശ്വാസികളായ നൂറുകണക്കിനാളുകള്‍ കാണും. അവരെ വെല്ലുവിളിക്കുവാന്‍ സര്‍ക്കാരിന് ഈ സംവിധാനം പോര, രമേശ് ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ എന്‍ഡിഎ ജില്ലാകണ്‍വീനര്‍ അശോകന് കുളനട അധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: