കോഴിക്കോട്: കേരളത്തെ സ്റ്റാലിനിസ്റ്റ് റഷ്യയാക്കാനാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നതെന്നും എന്നാല്‍ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ബഹുമതിയാണ് പിണറായി വിജയനെ കാത്തിരിക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള. ഇടത് ഭരണകൂട ഭീകരതക്കും പോലീസ് രാജിനുമെതിരെ എന്‍ഡിഎ സംഘടിപ്പിച്ച ഉപവാസസമരത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല തകര്‍ക്കാന്‍ സിപിഎം ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് നിരീശ്വരവാദികളെ ക്ഷേത്രത്തിനുള്ളിലെത്തിക്കാനുള്ള ശ്രമം. സുപ്രിം കോടതി വിധിയില്‍ അത് എപ്പോള്‍ നടപ്പാക്കണമെന്നില്ല, യുവതികളെ നിര്‍ബന്ധിമായും കയറ്റണമെന്നുമില്ല.
കേരളം ബംഗാളിന്റെയും ത്രിപുരയുടെയും വഴിയിലാണ്. ശബരിമല പ്രക്ഷോഭത്തിനു ശേഷം ശബരിമല ഉള്‍ക്കൊള്ളുന്ന നാലു ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം അതാണ് തെളിയിക്കുന്നത്. ആദ്യഘട്ടത്തില്‍ 18 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏഴു സ്ഥാനങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
രണ്ടാംഘട്ടത്തില്‍ സിപിഎം തുടച്ചുമാറ്റപ്പെട്ടു. പത്തനംതിട്ടയില്‍ രണ്ടു സിറ്റിംഗ് സീറ്റുകളില്‍ സിപിഎം നാലാം സ്ഥാനത്തായി. ഇടുക്കിയില്‍ മൂന്നു സിറ്റിംഗ് സീറ്റുകളില്‍ പരാജയപ്പെട്ട സിപിഎം കോട്ടയത്തെ രാമപുരത്ത് 17 വോട്ടുകള്‍ മാത്രമാണ് നേടിയത്. ആലപ്പുഴയില്‍ ബിജെപി പുതുതായി രണ്ടുസീറ്റുകള്‍ നേടി. ഇവിടെ സിപിഎം മൂന്നാം സ്ഥാനത്തായി.
എന്‍ഡിഎ ജില്ലാ ചെയര്മാന് ടി.പി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. എല്‍ജെപി സംസ്ഥാന അദ്ധ്യക്ഷന്‍ എം. മെഹബൂബ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: