ന്യൂദല്‍ഹി: കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയെയും ദല്‍ഹി ഹൈക്കോടതി ജഡ്ജി സഞ്ജീവ് ഖന്നയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. ഇരുവരെയും സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തണമെന്ന സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയം അംഗീകരിച്ചതിനെ തുടര്‍ന്ന് നിയമന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു.
ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്, രാജസ്ഥാന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ് എന്നിവരെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം പിന്‍വലിച്ചാണ് ദിനേശ് മഹേശ്വരിയെയും സഞ്ജീവ് ഖന്നയെയും സുപ്രീംകോടതിയിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്തത്.
രാജേന്ദ്ര മേനോന്, പ്രദീപ് നന്ദ്രജോഗ് എന്നിവരെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം പിന്‍വലിച്ച കൊളീജിയം നടപടി വിവാദമായിരുന്നു. തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കൊളീജിയം അംഗം കൂടിയായ ജസ്റ്റിസ് എസ്.കെ കൗള്‍ ചീഫ് ജസ്റ്റിസിന് കത്തുനല്‍കി. മുന്‍ ചീഫ് ജസ്റ്റിസ് ആര്.എം ലോധ അടക്കമുള്ള പ്രമുഖര്‍ കൊളീജിയത്തിന്റെ നടപടിക്കെതിരെ രംഗത്തെത്തി. ചീഫ് ജസ്റ്റിസ് മാറിയതു കൊണ്ട് വ്യവസ്ഥയില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് മുന്‍ ജഡ്ജി ജസ്റ്റിസ് ചെലമേശ്വറും പ്രതികരിച്ചു.
രാജേന്ദ്ര മേനോന്, പ്രദീപ് നന്ദ്രജോഗ് എന്നിവരെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താന്‍ ഡിസംബര്‍ 12ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ജനുവരി ആദ്യവാരം ചേര്‍ന്ന കൊളീജിയം ഈ തീരുമാനം പിന്‍വലിച്ച് കര്‍ണ്ണാടക ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയെയും ദല്‍ഹി ഹൈക്കോടതി ജഡ്ജി സഞ്ജീവ് ഖന്നയെയും സുപ്രീംകോടതിയിലേക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു. മുതിര്‍ന്ന നാല് ജഡ്ജിമാരെ മറികടന്നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: