തിരുവനന്തപുരം: ശബരിമല വിശ്വാസികളുടെ സമരത്തിന് നേരെ അക്രമം നടത്തിയ സിപിഎമ്മും തീവ്രവാദസംഘടനകളും തമ്മിലുള്ള ബന്ധം തുറന്നുകാട്ടാന്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്ന് ശബരിമല കര്‍മസമിതി പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു.
തീവ്രവാദബന്ധവും നിരവധി ക്രിമിനല്‍ പശ്ചാത്തലവും ഉള്ള യുവതികളെ ശബരിമലയില്‍ കൊണ്ടുവന്ന സര്‍ക്കാരിന്റെയും പോലീസിന്റയും നടപടിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പങ്കും അങ്ങേയറ്റം ദുരൂഹമാണ്. ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തുവരാന്‍ എന്‍ഐഎ അന്വേഷണം ആവശ്യമാണെന്ന്് കര്‍മസമിതി നല്കിയ നിവേദത്തില്‍ ആവശ്യപ്പെട്ടു.
അക്രമങ്ങള്‍ തടയുന്നതിനുപകരം പ്രകോപനപരമായ നടപടികളിലൂടെ സംസ്ഥാന സര്‍ക്കാരും പോലീസും സമാധാന ജീവിതം തകര്‍ക്കുകയും ജനങ്ങളുടെ പ്രത്യേകിച്ച്, സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയുമാണ്. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നു.
പൊതുജനങ്ങളുടെ മനസ്സില്‍ വിശ്വാസം ഉണ്ടാകാന്‍ അടിയന്തരവും ഉചിതവുമായ കേന്ദ്ര ഇടപെടലിന്റെ ആവശ്യമുണ്ട്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയുടെ ദൂരവ്യാപക പ്രത്യാഘാതം പരിഗണിച്ച് കേസില്‍ കേന്ദ്ര സര്‍ക്കാരും ഉചിതമായ രീതിയില്‍ ഇടപെട്ട് വിശ്വാസികളുടെ അവകാശം സംരക്ഷിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
കര്‍മസമിതി വര്‍ക്കിങ് ചെയര്‍പേഴ്സണ്‍ കെ.പി. ശശികല ടീച്ചറുടെ നേതൃത്വത്തില്‍ ബിന്ദു മോഹന്‍ (മഹിള ഐക്യവേദി), സുമതി രാജു (കെപിഎംഎസ്), ജയശ്രീ ബാബു (വിശ്വകര്‍മസഭ), സി.എന്‍. സോയ (യോഗക്ഷേമസഭ), അഡ്വ. അഞ്ജനാ ദേവി (ഭാരതീയ വിചാരകേന്ദ്രം), ഡോ. ജെ. പ്രമീള ദേവി (മുന്‍ വനിതാ കമ്മീഷന് അംഗം) എന്നിവരാണ് പ്രധാനമന്ത്രിയെ കണ്ടത്. പ്രധാനമന്ത്രിയുടെ പ്രതികരണം ക്രിയാത്മകമായിരുന്നുവെന്നും കേന്ദ്ര ഇടപെടല്‍ പ്രതീക്ഷിക്കുന്നതായും ശശികല ടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: