ബ്രസല്‍സ്: ലോകകപ്പ് ഹോക്കി കിരീടം ആദ്യമായി നേടിയതിന്റെ ആവേശവും ആഹ്ലാദവും അവസാനിക്കുന്നതിനു മുന്‍പ് ബെല്‍ജിയത്തിനു നേരെ വാതുവയ്പ്പ് ആരോപണം. 2015 മുതല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവസാനിച്ച ലോകകപ്പ് വരെയുള്ള കാലയളവില്‍ ചില ബെല്‍ജിയം താരങ്ങളും ടീം സ്റ്റാഫും വാതുവയ്പ്പില്‍ പങ്കാളികളായെന്ന വിവരം ബെല്‍ജിയന്‍ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
സംഭവത്തെക്കുറിച്ച് ബെല്‍ജിയം ഹോക്കി അസോസിയേഷനും രാജ്യാന്തര ഹോക്കി ഫെഡറേഷനും അന്വേഷണം തുടങ്ങി. ബെല്‍ജിയത്തിന്റെ ചില മത്സരങ്ങളുടെ ഫലങ്ങള്‍ മുന്‍കൂര്‍ തീരുമാനിച്ച് ഉറപ്പിച്ചിരുന്നെന്നാണ് വിവരം. ഇതില്‍ ഉള്‍പ്പെട്ടവര്‍ ആരെന്നോ മറ്റുമുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബെല്‍ജിയം ഹോക്കി അസോസിയേഷന്റെ നിര്‍ദേശപ്രകാരം ഗെയിമിങ് കമ്മീഷന് അന്വേഷണം തുടങ്ങി. ഇതൊരു പോലീസ് അന്വേഷണമല്ല, വിവരശേഖരണം മാത്രമാണെന്ന് അസോസിയേഷന് മാര്‍ക്കറ്റിങ് ഡയറക്ടര്‍ വാന്‍ ഡാമെ പറഞ്ഞു. എന്നാല്‍, ബെല്‍ജിയം നിയമമനുസരിച്ച് അന്വേഷണത്തില്‍ വാതുവയ്പ്പ് തെളിഞ്ഞാല്‍ റിപ്പോര്‍ട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നല്‍കും. തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണമുണ്ടാകും. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വാന്‍ ഡാമെയോ ബെല്‍ജിയം ടീം നായകന് തോമസ് ബ്രീല്സോ തയാറായില്ല.
സംഭവത്തെക്കുറിച്ച് ബെല്‍ജിയം അസോസിയേഷനുമായി സംസാരിച്ചെന്ന് രാജ്യാന്തര ഹോക്കി ഫെഡറേഷന് സീനിയര്‍ മാനേജര്‍ നിക്കോളസ് മെയ്ന്ഗോട്ട് പറഞ്ഞു. സുതാര്യമായി അവര്‍ വിഷയം കൈകാര്യം ചെയ്യുമെന്നാണ് കരുതുന്നത്. കളത്തിലെ മാന്യത നിലനിര്‍ത്താന്‍ ഫെഡറേഷന് എല്ലാ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച പ്രൊ ലീഗ് ഹോക്കിയിലാണ് ബെല്‍ജിയം ഇനി കളിക്കുന്നത്. ലോക ചാമ്പ്യന്മാരെന്ന നിലയിലുള്ള ആദ്യ പോരാട്ടത്തില്‍ സ്പെയിനാണ് എതിരാളികള്‍. ഹോം-എവേ അടിസ്ഥാനത്തില്‍ ജൂണ്‍ 30 വരെ നീളുന്ന ടൂര്‍ണമെന്റില്‍ ഒമ്പത് ടീമുകള്‍ പങ്കെടുക്കുന്നു. ലീഗില്‍ കളിക്കേണ്ടെന്ന് ഹോക്കി ഇന്ത്യ തീരുമാനിച്ചതോടെയാണ് സ്പെയ്നിന് നറുക്കു വീണത്. ഓസ്ട്രേലിയ, അര്‍ജന്റീന, നെതര്‍ലാന്‍ഡ്സ്, ജര്‍മനി, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാക്കിസ്ഥാന് ടീമുകളും ലീഗില്‍ കളിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: