ക്വലാലംപൂര്‍: വര്‍ഷത്തെ ആദ്യ ടൂര്‍ണമെന്റ് മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് നല്ല വാര്‍ത്ത. വിവാഹിതരായി ഒരു മാസം പിന്നിടുമ്പോള്‍ ആദ്യമായി കളത്തിലിറങ്ങിയ ദമ്പതികള്‍ സൈന നേവാളും പി. കശ്യപും ആദ്യ മത്സരം ജയിച്ചു തുടങ്ങി. മുന്‍നിര താരം കെ. ശ്രീകാന്തും രണ്ടാം റൗണ്ട് ഉറപ്പിച്ചു.
വനിതകളിലെ ഏഴാം സീഡ് സൈന നേവാളിന് ഹോങ്കോങ്ങിന്റെ സീഡില്ലാ താരം ഡെങ് ജോയ് സുവാനെ മറികടക്കാന്‍ കഷ്ടപ്പെടേണ്ടിവന്നു, സ്കോര്‍: 14-21, 21-18, 21-18. ആദ്യ ഗെയിം നഷ്ടമായ ശേഷം അടുത്ത രണ്ടു ഗെയിം നേടി സൈന. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ഡെങ് പുറത്തെടുത്തത്. പുരുഷന്മാരില് സീഡില്ലാ താരം കശ്യപ് ഡെന്മാര്ക്കിന്റെ റാസ്മസ് ജെംകെയെ കീഴടക്കി, സ്കോര്‍: 19-21, 21-19, 21-10. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് കശ്യപും മത്സരം തിരിച്ചുപിടിച്ചത്.
പുരുഷന്മാരിലെ ഏഴാം സീഡ് കെ. ശ്രീകാന്ത് ഹോങ്കോങ്ങിന്റെ ലോങ് ആഗ്നസിനെ തകര്‍ത്തു, സ്കോര്‍: 21-17, 21-11. മത്സരം അരമണിക്കൂറില്‍ അവസാനിച്ചു. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യത്തിനും ജയം. ഹോങ്കോങ്ങിന്റെ സു യൗ-യുവാന്‍ സിന് യിങ് സഖ്യത്തെ തുടര്‍ച്ചയായ ഗെയിമില്‍ വീഴ്ത്തി, സ്കോര്‍: 21-16, 22-20. അതേസമയം, മിക്സഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്ര- സിക്കി റെഡ്ഡി സഖ്യത്തിന് തോല്‍വി. നെതര്‍ലാന്‍ഡ്സിന്റെ റോബിന് ടാബെലിങ്-സെലേന പെയ്ക് സഖ്യം തുടര്‍ച്ചയായ ഗെയിമില്‍ ഇന്ത്യന്‍ സഖ്യത്തെ മറികടന്നു, സ്കോര്‍: 21-19, 21-17.
പ്രതികരിക്കാൻ ഇവിടെ എഴുതുക: