മെല്‍ബണ്‍: കാര്യമായ അട്ടിമറികളില്ലാതെ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാം ദിനവും. പുരുഷ-വനിതാ വിഭാഗങ്ങളിലെ നിലവിലെ ചാമ്പ്യന്മാര് റോജര്‍ ഫെഡറര്‍, കരോളിന് വൊസ്നിയാക്കി, മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍, വനിതകളിലെ രണ്ടാം സീഡ് ആഞ്ജലീന കെര്‍ബര്‍ എന്നിവര്‍ മൂന്നാം റൗണ്ടിലെത്തി.
മെല്‍ബണില്‍ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ മൂന്നാം സീഡ് റോജര്‍ ഫെഡറര്‍ യോഗ്യതാ മത്സരം ജയിച്ചെത്തിയ ഇംഗ്ലണ്ടിന്റെ ഡാനിയല്‍ ഇവാന്‍സിനെ കീഴടക്കി, സ്കോര്‍: 7-6, 7-6, 6-3. ആദ്യ രണ്ടു സെറ്റും ടൈബ്രേക്കറില്‍ തീരുമാനമായ മത്സരം രണ്ട് മണിക്കൂര്‍ 35 മിനിറ്റ് നീണ്ടു. 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ അനുഭവസമ്പത്താണ് ഫെഡററെ തുണച്ചത്. ഇവിടെ ഇരുപത്തൊന്നാം ഗ്രാന്‍ഡ്സ്ലാമും ഏഴാം കിരീടവുമാണ് ഫെഡറര്‍ ലക്ഷ്യമിടുന്നത്.
വനിതകളില്‍ നിലവിലെ ജേതാവ് മൂന്നാം സീഡ് കരോളിന് വൊസ്നിയാക്കി സ്വീഡന്റെ സീഡില്ലാ താരം ജൊഹാന ലാഴ്സണെ തുരത്തി, സ്കോര്‍: 6-1, 6-3. മത്സരം ഒരു മണിക്കൂര്‍ ആറ് മിനിറ്റില്‍ അവസാനിച്ചു. വനിതകളിലെ രണ്ടാം സീഡ് ആഞ്ജലീന കെര്‍ബര്‍ യോഗ്യതാ മത്സരം കളിച്ചെത്തിയ ബ്രസീലിന്റെ ബിയാട്രീസ് ഹദ്ദാദ് മയയെ കീഴടക്കി, സ്കോര്‍: 6-2, 6-3. പുരുഷന്മാരിലെ രണ്ടാം സീഡ് റഫേല്‍ നദാല്‍ ഓസ്ട്രേലിയയുടെ സീഡില്ലാ താരം മാത്യു എഡ്ബനെ കെട്ടുകെട്ടിച്ചു, സ്കോര്‍: 6-3, 6-2, 6-2. മത്സരം ഒരു മണിക്കൂര്‍ 56 മിനിറ്റില്‍ അവസാനിച്ചു.
വനിതകളില്‍ അഞ്ചാം സീഡ് യുഎസിന്റെ സ്ലൊയെന്‍ സ്റ്റീഫന്‍സ്, എട്ടാം സീഡ് ക്രൊയേഷ്യയുടെ പെട്ര ക്വിറ്റോവ, 11ാം സീഡ് ബെലാറസിന്റെ ആര്യന സബലെങ്ക, 15ാം സീഡ് ഓസ്ട്രേലിയയുടെ ആഷ്ലെയ്ഗ് ബാര്‍ത്തി, 19ാം സീഡ് ഫ്രാന്‍സിന്റെ കരോലിന് ഗാര്‍ഷ്യ, റഷ്യയുടെ അനസ്താസിയ പവ്ലുചെങ്കോവ തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തി.
പുരുഷന്മാരില് അഞ്ചാം സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്ഡേഴ്സണ്, ആറാം സീഡ് ക്രൊയേഷ്യയുടെ മരിയന്‍ സിലിച്ച്, 10ാം സീഡ് റഷ്യയുടെ കരെന്‍ ഖചനോവ്, 14ാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനൊ സിറ്റ്സിപ്സ്, 20ാം സീഡ് ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, 22ാം സീഡ് സ്പെയ്നിന്റെ റോബര്‍ട്ടൊ ബൗറ്റിസ്റ്റ അഗറ്റ്, 30ാം സീഡ് ഫ്രാന്‍സിന്റെ ഗെയ്ല് മോണ്‍ഫില്‍സ്, ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ച്, ഫെര്‍ണാണ്ടൊ വെര്‍ദാസ്കോ എന്നിവരും മുന്നേറി.
ഇന്ത്യക്ക് നിരാശ
പുരുഷ ഡബിള്‍സില്‍ കളത്തിലിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി. 15ാം സീഡ് രോഹന് ബൊപ്പണ്ണ-ദിവിജ് ശരണ്‍ കൂട്ടുകെട്ട് സ്പെയ്ന്റെ പാബ്ലൊ കരേനൊ ബുസ്റ്റ-ഗ്വില്ലെര്‍മൊ ഗാര്‍ഷ്യ ലോപസ് സഖ്യത്തോട് തോറ്റു, സ്കോര്‍: 6-1, 4-6, 7-5. ആദ്യ സെറ്റ് നഷ്ടമായ ശേഷം രണ്ടാമത്തേതില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ജോഡിക്ക് മൂന്നാം സെറ്റിന്റെ അവസാനം പിഴച്ചു.
ലിയാന്‍ഡര്‍ പേസ്-മെക്സിക്കൊയുടെ മിഗ്വെല്‍ ഏയ്ഞ്ചല്‍ റെയെസ് വറേല സഖ്യത്തെ യുഎസിന്റെ ഓസ്റ്റിന്‍ ക്രായ്സെക്ക്-ന്യൂസിലാന്‍ഡിന്റെ ആര്‍തെം സിറ്റക് ജോഡി തുടര്‍ച്ചയായ സെറ്റില്‍ മറികടന്നു, സ്കോര്‍: 7-5, 7-6. ജീവന് നെടുഞ്ചേഴിയന്-യുഎസിന്റെ നിക്കോളസ് മണ്‍റോ സഖ്യത്തിനും തോല്‍വി. ജര്‍മനിയുടെ കെവിന് ക്രാവെയ്റ്റ്സ്-ക്രൊയേഷ്യയുടെ നികോള മെക്റ്റിക് ജോഡിയോട് തോറ്റു, സ്കോര്‍: 4-6, 7-6, 7-5.
പ്രതികരിക്കാൻ ഇവിടെ എഴുതുക: