കല്‍പ്പറ്റ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രനേട്ടത്തിന് കേരളത്തിന് വേണ്ടത് ഗുജറാത്തിന്റെ പത്ത് വിക്കറ്റ്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ബൗളര്‍മാരുടെ അട്ടഹാസം കണ്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ 194 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഗുജറാത്തിനു മുന്നില്‍ കേരളം വച്ചത്. സ്കോര്‍: കേരളം-185/9, 171, ഗുജറാത്ത്-162.
കളിയുടെ രണ്ടാം ദിനവും ബൗളര്‍മാര്‍ കളം വാണു. ഇന്നലെ തുടക്കത്തില്‍ ഗുജറാത്തിനെ ആദ്യ ഇന്നിങ്സില്‍ 162 റണ്‍സിലൊതുക്കിയ കേരളം 23 റണ്‍സിന്റെ നിര്‍ണായക ലീഡും നേടി. എന്നാല്‍, രണ്ടാം ഇന്നിങ്സിലും കേരള ബാറ്റ്സ്മാന്മാര് പതറിയതോടെ വലിയ ലീഡെന്ന കേരളത്തിന്റെ ലക്ഷ്യം പഴായി.
ഫാസ്റ്റ് ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. സന്ദീപ് വാര്യര്‍ നാല് വിക്കറ്റും, ബേസില്‍ തമ്പി, എം.ഡി. നിതീഷ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും നേടി. 43 റണ്‍സെടുത്ത നായകന് പാര്‍ഥിവ് പട്ടേല്‍ ഗുജറാത്ത് നിരയിലെ ടോപ് സ്കോറര്‍. രണ്ടാമിന്നിങ്സില്‍ സിജോമോന്‍ ജോസഫ് (56), സച്ചിന് ബേബി (24), ജലജ് സക്സേന (44) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. അഞ്ച് ബാറ്റ്സ്മാന്മാര് പൂജ്യത്തിന് പുറത്തായി. ഗുജറാത്തിനായി ആര്.ബി. കലേറിയ മൂന്ന് വിക്കറ്റ് നേടി. ആദ്യ സെമി ലക്ഷ്യമിട്ടിറങ്ങുന്ന കേരളത്തിന്റെ പ്രതീക്ഷ ഫാസ്റ്റ് ബൗളര്‍മാരിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: