മറ്റൊരു വിവേകാനന്ദ ജയന്തി കടന്നുപോയിരിക്കുന്നു. ഭാരതീയ യുവാക്കള്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് സ്വാമി വിവേകാനന്ദന്റേത് എന്ന് ചിലര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ‘കൊടുങ്കാറ്റുപോലുള്ള ഹിന്ദു’ എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രകീര്‍ത്തിച്ചത് സന്യാസി ശ്രേഷ്ഠന് ഹൈന്ദവസമൂഹം വേണ്ടത്ര പരിഗണന കൊടുക്കുന്നുണ്ടോയെന്ന് സംശയമാണ്. ചിക്കാഗോയില്‍ 1891 സെപ്തംബര്‍ 11ന് നടന്ന ലോകസര്‍വ്വമത സമ്മേളനത്തില്‍ സ്വാമി നടത്തിയ പ്രഭാഷണം ചരിത്രപ്രസിദ്ധമാണ്.
”അമേരിക്കയിലെ എന്റെ സഹോദരീ സഹേദരന്മാരെ” എന്ന സംബോധനയും ”ഉത്തിഷ്ഠത ജാഗ്രത” എന്ന ആഹ്വാനവും എക്കാലവും സ്ഥിരീക്കരിക്കപ്പെടുന്നതാണ്. എല്ലാ മതങ്ങളുടെയും അന്തസ്സത്ത ഒന്നാണെന്ന് സമര്‍ത്ഥിച്ചുകൊണ്ടുള്ള ആ പ്രഭാഷണത്തിന്റെ ഓര്‍മ്മ കാലാകാലം നിലനില്‍ക്കുന്നതിനുവേണ്ടി ചിക്കാഗോയില്‍ ഒരു സ്മൃതിമണ്ഡപം പടുത്തുയര്‍ത്തിയിട്ടുണ്ട്. പ്രശസ്ത സ്മാരകം ഇപ്പോള്‍ ഭാരതീയരുടെ സജീവ ശ്രദ്ധയില്‍പ്പെടാതെ അവഗണന നേരിടുകയാണ്.
കുറച്ചുനാള്‍ മുമ്പ് അമേരിക്കയിലെ മലയാളി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒരു സാംസ്കാരിക നേതാവിന് സ്വീകരണം നല്കി. അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ ഏകദേശം എഴുപതോളം പേര് കൂടിയിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘമായ പ്രഭാഷണത്തിനിടയില്‍ വിവേകാനന്ദ സാഹിത്യവും കടന്നുവന്നു. സാന്ദര്‍ഭികമായി അദ്ദേഹം ശ്രോതാക്കളോടായി ഒരു ചോദ്യം ചോദിച്ചു ”നിങ്ങളില്‍ എത്രപേര്‍ ഈ നഗരത്തില്‍ തന്നെയുള്ള വിവേകാനന്ദ മണ്ഡത്തില്‍ പോയിട്ടുണ്ട്. ദയവായി ഒന്ന് കൈ പൊക്കുക” അതുകേട്ട് കൈപൊക്കിയത് ഒരാള്‍ മാത്രം. വിവേകാനന്ദ സ്വാമിയോട് കാണിക്കുന്ന അവഗണന എത്രത്തോളമുണ്ടെന്ന് ഇതില്‍നിന്നും മനസ്സിലാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
മാതാവും മാതൃഭൂമിയും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമാണെന്ന് ഉദ്ഘോഷിച്ച വിവേകാനന്ദ സ്വാമിയുടെ സ്മരണ ഒരു ജയന്തിയില്‍ ഒതുക്കാന്‍ പാടില്ലത്തതാണെന്ന് പറയാതിരിക്കാന്‍ കഴിയുന്നില്ല.
-വി.എസ്. ബാലകൃഷ്ണന് പിള്ള, തൊടുപുഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: