രാജാക്കാട്: ചിന്നക്കനാല്‍ നടുപ്പാറ റിസോര്‍ട്ടിലെ ഇരട്ട കൊലപാതക കേസില്‍ ദമ്പതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതിയെ കണ്ടെത്താന്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
പ്രതിയെന്ന് സംശയിക്കുന്ന കുരുവിളാസിറ്റി പഞ്ഞിപ്പറമ്പില്‍ ബോബിന് ഒളിവില്‍ താമസിക്കുന്നതിന് വീട്ടില്‍ സൗകര്യമൊരുക്കിയ ശാന്തമ്പാറ ചേരിയാര്‍ കറുപ്പന്‍കോളനിയിലെ ഇസ്രവേല്‍ (30), ഭാര്യ കപിലാ (23) എന്നിവരെയാണ് ശാന്തമ്പാറ സിഐ ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
13ന് രാവിലെയാണ് നടുപ്പാറ റിഥംസ് ഓഫ് മൈന്റ് റിസോര്‍ട്ട് കോട്ടയം മാങ്ങാനം കൊച്ചാക്കെന്‍ ജേക്കബ് വര്‍ഗീസ് (രാജേഷ്-40), ജീവനക്കാരനായ ചിന്നക്കനാല്‍ പവര്‍ഹൗസ് സ്വദേശി മുത്തയ്യ (55) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അടുത്തിടെ എസ്റ്റേറ്റില്‍ ജീവനക്കാരനായി എത്തിയ ബോബിന് രാജേഷിന്റെ കാറും എസ്റ്റേറ്റ് സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഏലക്കായും അപഹരിച്ച് കടന്നുകളഞ്ഞതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ പിടികൂടാനുള്ള അന്വേഷണത്തിലാണ് ഇസ്രവേലും കപിലയും കസ്റ്റഡിയിലാവുന്നത്. തുടര്‍ന്ന് ഇടുക്കി എസ്പി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ബോബിന് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയതിന് പ്രതിഫലമായി 25,000 രൂപ കൈപ്പറ്റിയെന്നും ഇരുവരും സമ്മതിച്ചു.
മോഷ്ടിച്ച വാഹനം മുരിക്കുംതൊട്ടി പള്ളിക്ക് സമീപം ഉപേക്ഷിക്കുന്നതിനും കൈ മുറിഞ്ഞ ബോബിന് ചികിത്സ ലഭ്യമാക്കുന്നതിനുമടക്കം സഹായിച്ചിട്ടുണ്ടെന്നും ഇവര്‍ മൊഴി നല്കി.
ഇതിനിടെ ചൊവ്വാഴ്ച റിസോര്‍ട്ടിലെ അലമാരയ്ക്ക് പിന്നില്‍ ഒളിപ്പിച്ച നിലയില്‍ രണ്ട് നാടന്‍ തോക്കുകള്‍ കണ്ടെത്തി. ഈ തോക്കുകള്‍ സമീപകാലത്ത് ഉപയോഗിച്ചതിന്റെ സൂചനകളില്ലെന്നും നീളം കുറഞ്ഞ ഒരു തോക്കായിരിക്കണം കൊലയ്ക്ക് ഉപയോഗിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം. ഇതില്‍ വ്യക്തത വരണമെങ്കില്‍ ബോബിന് പിടിയിലാവണം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തിന്റെ മൂന്ന് സ്ക്വാഡുകള്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. മൂന്നാര്‍ ഡിവൈഎസ്പി സുനീഷ് ബാബുവും രാജാക്കാട് എസ്ഐ അനുമോനും അടങ്ങുന്ന ഒരു സംഘവും, ശാന്തമ്പാറ സിഐ എസ്. ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവുമാണ് പ്രത്യേക സ്ക്വാഡിലുള്ളത്.
ബോബിന് ഏലയ്ക്ക വിറ്റ പൂപ്പാറയിലെ കടയില്‍നിന്ന് പോലീസ് ഇന്നലെ വൈകിട്ട് പിടിച്ചെടുത്തു. 146 കിലോ ഏലയ്ക്ക 1.5 ലക്ഷത്തിനാണ് വിറ്റത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: